അഹമ്മദാബാദ്- ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ സന്ദർശനത്തിനു മുമ്പ് കുശിനഗർ ജില്ലയിലെ ദലിതർക്ക് കുളിച്ച് വൃത്തിയാകുന്നതിന് സോപ്പും ഷാംപുവും നൽകിയ നടപടിക്കു മറുപടിയുമായി ദലിത് സംഘടന.
ശുദ്ധിയാകുന്നതിനുവേണ്ടി യോഗി ആദിത്യനാഥിന് 16 അടി നീളമുള്ള സോപ്പ് അയച്ചുകൊടുക്കുമെന്ന് ഗുജറാത്തിൽ പുതുതായി രൂപം കൊണ്ട ഡോ. അംബേദ്കർ വിചാൻ പ്രതിബന്ധ് സമിതി അറിയിച്ചു. ദലിത് പ്രശ്‌നങ്ങളിൽ ഇടപെടുന്ന, അഹമ്മദാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന നവസർജൻ എന്ന എൻജിഒയുടെ സഹായത്തോടെയാണ് നടപടി.
ദലിതരുമായുള്ള കൂടിക്കാഴ്ചയ്ക്കു മുമ്പ് ഈ സോപ്പ് ഉപയോഗിച്ച് ആദിത്യനാഥിന് ശുദ്ധി വരുത്താമെന്നും ദലിത് വിഭാഗത്തിലെ ഏറ്റവും പിന്നാക്ക സമുദായത്തിൽ നിന്നുള്ള സ്ത്രീയാണ് സോപ്പ് നിർമിക്കുകയെന്നും ഭാരവാഹികൾ അറിയിച്ചു.
എന്തുകൊണ്ടാണ് സോപ്പിന് 16 അടി നീളമെന്ന് വ്യക്തമാക്കിയിട്ടില്ല. യോഗി ആദിത്യനാഥിന്റെ മനുവാദി നിലപാടുകളെ തുറന്നു കാണിക്കാനാണ് ഈ നടപടിയെന്ന് ഭാരവാഹികൾ പറഞ്ഞു. ആദിത്യനാഥിന് ലഖ്‌നൗവിലേക്കു സോപ്പ് അയക്കുന്നതിന് മുമ്പ് ജൂൺ ഒൻപതിന് അതു പൊതുജനങ്ങൾക്കായി പ്രദർശിപ്പിക്കും.