ഹരിയാനയില്‍ 'കല്യാണപ്പെണ്ണ്' ഒരു വ്യവസായമായി മാറുന്നു. വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം ഇല്ലാത്ത ദരിദ്ര കുടുംബങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് പെണ്‍കുട്ടികളെ കടത്തുന്നതായിട്ടാണ് റിപ്പോര്‍ട്ട്. പെണ്‍കുട്ടിക്ക് ലക്ഷങ്ങള്‍ വാങ്ങുന്ന ബിസിനസില്‍ ഇടനിലക്കാരും ഇടനില നില്‍ക്കുന്ന സ്ഥാപനങ്ങളും തടിച്ചു കൊഴുക്കുമ്പോള്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ വരെ വില്‍പ്പനച്ചരക്കാക്കുന്നതായി റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു .
പതിനേഴ് വയസ്സില്‍ താഴെ പ്രായമുള്ള കുട്ടികളെ സ്വകാര്യസ്വത്ത് എന്ന നിലയിലാണ് പരിഗണിച്ച് വില്‍ക്കുകയും വീണ്ടും വില്‍ക്കപ്പെടുകയും ചെയ്യുന്നു. ഹരിയാനയിലെ സ്ത്രീപുരുഷ അനുപാതം വെച്ച് ഇതൊരു വലിയ ബിസിനസായി മാറിയതോടെ ഓരോ കല്യാണപ്പെണ്ണിന്റേയും മതിപ്പുവില ഒരു ലക്ഷമാണ്. ഇടനിലക്കാരും വന്‍ തുകയാണ് ഇതിലൂടെ നേടുന്നത്. ഉത്തരാഖണ്ഡ്, ബീഹാര്‍, മദ്ധ്യപ്രദേശ്, പശ്ചിമബംഗാള്‍, ഝാര്‍ഖണ്ഡ്, ഒഡീഷാ തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും ഹരിയാനയിലേക്ക് കൊണ്ടുവരുന്ന പെണ്‍കുട്ടികളില്‍ കൂടുതലും 15 ല്‍ താഴെയുള്ളവരാണ്.
അടുത്തിടെ 45 കാരന്‍ സന്ദീപ് ഭിവാനി എന്നൊരാള്‍ക്ക് രണ്ടു ലക്ഷത്തിന് വിറ്റ 15 കാരി പെണ്‍കുട്ടിയെ പോലീസ് കണ്ടെത്തിയിരുന്നു. ഇയാളെയും മാതാവിനെയും പോലീസ് അറസ്റ്റ് ചെയ്യുകയുമുണ്ടായി. വിവാഹം കഴിപ്പിച്ചയയ്ക്കാമെന്ന് കുടുംബത്തെ വിശ്വസിപ്പിച്ച് 14 കാരിയെ കൊണ്ടുപോയ ആറ് പേരെ ഹരിയാനയില്‍ നിന്നും സെപ്തംബറില്‍ പോലീസ് പൊക്കിയിരുന്നു. ഇവരില്‍ രണ്ടു സ്ത്രീകളും ഉള്‍പ്പെടുന്നു. 2018 ഫെബ്രുവരിയില്‍ ഹരിയാന പോലീസ് ഫരീദാബാദില്‍ നിന്നും പിടികൂടിയ ക്കിയ ഒരു സംഘത്തില്‍ നിന്നും മൂന്ന് കൊച്ചു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു.
കേസിന് പോകാതിരിക്കാന്‍ മാതാപിതാക്കള്‍ക്ക് ഉറപ്പ് നല്‍കിയാണ് പെണ്‍കുട്ടികളെ കൊണ്ടുവരുന്നത്. ഇത്തരം പെണ്‍കുട്ടികള്‍ക്ക് ഒരു ലക്ഷം വരെ കിട്ടുമെന്ന് ഒരു ബിസിനസുകാരന്‍ പറയുന്നു. ആദ്യം പെണ്‍കുട്ടിയുടെ ഫോട്ടോ വാട്‌സ്ആപ്പ് വഴി വാങ്ങുന്നയാളെ കാണിക്കും. പിന്നീട് വരന്റെ കുടുംബത്തെയും ആല്‍ബം കാട്ടും. പെണ്‍കുട്ടികള്‍ മിക്കവാറും പ്രായം കുറഞ്ഞവരും 15ല്‍ താഴെ പ്രായമുള്ളവരും ആയിരിക്കും. ഒന്നര മുതല്‍ രണ്ടര ലക്ഷം വരെ വാങ്ങി ഹരിയാനയിലേക്ക് ശരാശരി 10 പെണ്‍കുട്ടികളെ വീതം മറ്റു സംസ്ഥാനങ്ങളില്‍ നിന്നും കൊണ്ടു വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ജിന്‍ഡ് ജില്ലയിലെ മോര്‍ഖി എന്ന ഗ്രാമത്തിലേക്ക് കഴിഞ്ഞ വര്‍ഷം കൊണ്ടുവന്നത് 250 കല്യാണപ്പെണ്ണുങ്ങളെയായിരുന്നു.