ആവശ്യക്കാർക്ക് ഇന്ധനം വീട്ടുപടിക്കൽ എത്തിക്കുന്ന മൊബൈൽ ഡിസ്‌പെൻസർ സേവനവുമായി ഇന്ത്യൻ ഓയിൽ കോർപറേഷൻ. തുടക്കമെന്ന നിലയിൽ ചെന്നൈയിലാണ് സേവനം ലഭിക്കുക. ഇതാദ്യമായാണ് ദക്ഷിണേന്ത്യയിൽ ഒരു എണ്ണക്കമ്പനി മൊബൈൽ ഡിസ്‌പെൻസർ സേവനം നൽകുന്നത്.
വലിയ തോതിൽ ഇന്ധനം വാങ്ങുന്ന വ്യവസായങ്ങൾക്കും ഉപഭോക്താക്കൾക്കുമാണ് ഈ സേവനം ലഭ്യമാവുക. 6,000 ലിറ്ററിന്റെ ഇന്ധന ടാങ്കാണ് ഇതിനായി ഉപയോഗിക്കുന്നത്. കുറഞ്ഞത് 200 ലിറ്ററെങ്കിലും ഓർഡർ നൽകുന്നവർക്കായിരിക്കും ഈ സേവനം ലഭിക്കുക. നിലവിൽ ഉപഭോക്താക്കൾ പെട്രോൾ പമ്പുകളിലെത്തി വലിയ കണ്ടെയ്‌നറുകളിലാണ് ഇന്ധനം നിറച്ചു കൊണ്ടുപോവുന്നത്. ഇത് പലപ്പോഴും ഇന്ധനം പാഴായിപ്പോകാനും അപകടത്തിനും ഇടയാക്കാറുണ്ട്. ഇതൊഴിവാക്കുന്നതിനാണ് സുരക്ഷിതമായി ഇന്ധനം ആവശ്യക്കാർക്ക് അവരുടെ കേന്ദ്രങ്ങളിലെത്തിക്കുന്നത്. ഐ.ഒ.സിയുടെ മൊബീൽ ആപ്പ് വഴി ഓർഡർ നൽകാം.
ഓർഡർ ലഭിച്ചു കഴിഞ്ഞാൽ മൊബൈൽ ഡിസ്‌പെൻസർ സ്ഥലത്തെത്തും. ഓട്ടോമേറ്റഡ് സംവിധാനത്തിലൂടെയാണ് ഇന്ധനം ഡിസ്‌പെൻസറിൽനിന്ന് മറ്റൊരിടത്തേക്ക് മാറ്റുന്നത്. സുരക്ഷാ സംവിധാനങ്ങളും അഗ്‌നിശമന ഉപകരണങ്ങളും വാഹനത്തിൽ തന്നെയുണ്ട്. ഇന്ധനം നൽകികഴിഞ്ഞാലുടൻ ഉപഭോക്താവിന് ഇ ബില്ലും എസ്.എം.എസും ലഭിക്കും.