ന്യൂദൽഹി - 1984 ലെ സിക്ക് വിരുദ്ധ കലാപക്കേസിൽ കോൺഗ്രസ് നേതാവ് സജ്ജൻ കുമാർ ഉൾപ്പെടെയുള്ളവർക്കെതിരായ ശിക്ഷാ വിധിയെ എസ്.ഡി.പി.ഐ സ്വാഗതം ചെയ്തു. സജ്ജൻ കുമാറിനും മറ്റ് രണ്ട് കോൺഗ്രസ് നേതാക്കൾക്കും ജീവപര്യന്തം തടവും കോൺഗ്രസിന്റെ നിയമസഭാംഗങ്ങളും തദ്ദേശ ഭരണ ജനപ്രതിനിധികളുൾപ്പെടെയുള്ളവർക്ക് 10 വർഷം തടവും ശിക്ഷ വിധിച്ചത് വൈകി വന്ന നീതിയാണെന്ന് എസ്.ഡി.പി.ഐ ദേശീയ അധ്യക്ഷൻ എം.കെ ഫൈസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. ഇരകളുടെ നിരന്തര പരിശ്രമവും സമുദായ നേതാക്കളുടെ ആത്മാർഥമായ ഇടപെടലുമാണ് വൈകിയാണെങ്കിലും നീതി ഉറപ്പാക്കാൻ സാധ്യമാക്കിയത്.
84 ലെ സിക്ക് വിരുദ്ധ കലാപത്തിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് കോൺഗ്രസിന് ഒരിക്കലും ഒഴിഞ്ഞു നിൽക്കാനാവില്ലെന്ന് എം.കെ ഫൈസി പറഞ്ഞു. അതേപോലെ തന്നെ കോൺഗ്രസ് നേതാക്കൾക്കെതിരായ ശിക്ഷാ വിധിയിൽ സന്തോഷം കൂറുന്ന ബിജെപി, ആർഎസ്എസ് കേഡർമാരും കലാപ സമയത്ത് നിരപരാധികളായ സിക്ക് ജനത ആക്രമിക്കപ്പെടുമ്പോൾ നോക്കി നിൽക്കുകയായിരുന്നു.
അന്നും ഇന്നും രാജ്യത്ത് നടക്കുന്ന മനുഷ്യത്വ വിരുദ്ധമായ കലാപങ്ങൾക്കും കുറ്റകൃത്യങ്ങൾക്കും കോൺഗ്രസും ബിജെപിയും ഒരുപോലെ ഉത്തരവാദികളാണ്. നീതിക്കു വേണ്ടി നിയമ പോരാട്ടം നടത്തിയ സിക്ക് സഹോദരങ്ങളെ അദ്ദേഹം അഭിനന്ദിച്ചു. 1992-93 ൽ മുംബൈയിൽ നടന്ന മുസ്‌ലിം വിരുദ്ധ കലാപം അന്വേഷിച്ച ജസ്റ്റിസ് ശ്രീകൃഷ്ണ കമ്മീഷൻ റിപോർട്ട് അംഗീകരിക്കുകയും ഉടൻ നടപ്പാക്കുകയും വേണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചു.