കൊൽക്കത്ത- പശ്ചിമബംഗാൾ തലസ്ഥാനത്ത് നിർമാണത്തിലിരിക്കുന്ന 60 നില കെട്ടിടത്തിലുണ്ടായ അഗ്നിബാധ നിയന്ത്രണവിധേയമായി.
ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണിത്. വൈകിട്ട് അഞ്ച് മണിയോടെയാണ് കെട്ടിടത്തിന്റെ 51, 52 നിലകളിൽ തീ പടർന്നത്. സെൻട്രൽ കൊൽക്കത്തയിൽ ചൗരിംഗീ റോഡിൽ ദ 42 എന്ന പേരിലറിയപ്പെടുന്ന കെട്ടിടത്തിലായിരുന്നു അഗ്നിബാധ.
മൂന്ന് അഗ്നിശമന യൂനിറ്റുകളെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപ്പിടിത്തതിന്റെ കാരണം സ്ഥിരീകരിച്ചിട്ടില്ലെങ്കിലും നിർമാണത്തിലിരിക്കുന്ന കെട്ടിടത്തിലെ വെൽഡിംഗാണ് കാരണമെന്ന് കരുതുന്നു.
എയർ കണ്ടീഷനറുകൾക്കു ചുറ്റും സ്ഥാപിച്ചിരുന്ന നെയ്‌ലോൺ നെറ്റുകൾ വഴിയാണ് തീ പടർന്നത്. അഗ്നിശമന ഉദ്യോഗസ്ഥർ തക്കസമയത്തു തന്നെ തീ അണച്ചുവെന്ന് സ്ഥലം സന്ദർശിച്ച മേയർ സോവൻ ചാറ്റർജി പറഞ്ഞു.