ചൈനീസ് ഉദ്യോഗസ്ഥരെ ഭയം; കത്ത് വാങ്ങാന്‍ പോകാതെ മെങിന്റെ ഭാര്യ

ഗ്രേസ് മെങ് വാര്‍ത്താലേഖകരോട് സംസാരിക്കുന്നു. വാര്‍ത്താ സമ്മേളനത്തില്‍ അവര്‍ മുഖം ക്യമാറയില്‍ കാണിക്കാന്‍ വിസമ്മതിച്ചു.
ലിയോണ്‍- ഭര്‍ത്താവ് തനിക്കെഴുതിയ കത്തുണ്ടെന്ന് പറഞ്ഞ് ചൈനീസ് എംബസി ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടതായി ബെയ്ജിംഗില്‍ തടങ്കലിലായ ഇന്റര്‍പോള്‍ മുന്‍ മേധാവി മെങ് ഹോങ് വീയുടെ ഭാര്യ ഗ്രേസ് അറിയിച്ചു. എന്നാല്‍ റിപ്പോര്‍ട്ടര്‍മാരുടേയും അഭിഭാഷകന്റേയും സാന്നിധ്യത്തില്‍ മാത്രമേ ചൈനീസ് ഉദ്യോഗസ്ഥരെ കാണുകയുള്ളൂവെന്ന് അവര്‍ പറഞ്ഞു. ഈ ഉപാധി അറിയിച്ച ശേഷം ചൈനീസ് ഉദ്യോഗസ്ഥരില്‍നിന്ന് മറുപടി ഉണ്ടായിട്ടില്ലെന്നും അവര്‍ വെളിപ്പെടുത്തി.
കത്ത് ഫ്രഞ്ച് പോലീസിന് കൈമാറിയാല്‍ അവര്‍ അത് തനിക്ക് നല്‍കുമെന്ന് ഗ്രേസ് പറഞ്ഞു. ഇന്റര്‍പോള്‍ ആസ്ഥാനം പ്രവര്‍ത്തിച്ചിരുന്ന ലിയോണില്‍ പോലീസ് സംരക്ഷണത്തിലാണ് ഗ്രേസ് കഴിയുന്നത്. തനിക്ക് ഭീഷണിയുണ്ടെന്നും ഭര്‍ത്താവ് മെങ് ചൈനയില്‍ ജീവിച്ചിരിപ്പുണ്ടോയെന്ന് ഉറപ്പില്ലെന്നും കഴിഞ്ഞ ദിവസം അവര്‍ ബി.ബി.സിയോട് പറഞ്ഞിരുന്നു. വാര്‍ത്താ ലേഖകരെ കാണുമ്പോള്‍ പൊട്ടിക്കരഞ്ഞ ഗ്രേസ് ഒന്നു രണ്ടുതവണ മാത്രമേ അവരുടെ ഫോട്ടോയെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ.
64 കാരനായ മെങ് കൈക്കൂലിയടക്കമുള്ള കേസുകളില്‍ അന്വേഷണം നേരിടുകയാണെന്ന് ചൈന വ്യക്തമാക്കിയിരുന്നു. ഇന്റര്‍പോള്‍ പ്രസിഡന്റായിരിക്കെ തന്നെ മെങ് ചൈനീസ് പൊതുസുരക്ഷാ ഡെപ്യൂട്ടി മന്ത്രിയായിരുന്നു.
 

Latest News