Sorry, you need to enable JavaScript to visit this website.

ആൽഫാ ഷാജിക്ക് ആത്മനിർവൃതി

ചാലക്കുടിക്കാരൻ ചങ്ങാതിയുടെ നിർമ്മാതാവ് ആൽഫാ ഷാജി (ഗ്ലാസ്റ്റൻ) സംവിധായകൻ വിനയനൊപ്പം ദമാമിൽ.

കലാഭവൻ മണിയുടെ ജനനം മുതൽ മരണം വരെയുള്ള സംഭവബഹുലമായ ജീവിതത്തെ കോർത്തിണക്കി നിർമ്മിച്ച ചാലക്കുടിക്കാരൻ ചങ്ങാതി എന്ന സിനിമയുടെ നിർമാതാവ് ആൽഫാ ഷാജി എന്ന ഗ്ലാസ്റ്റൻ ആത്മ നിർവൃതിയിൽ. കഴിഞ്ഞ 23 വർഷമായി ദമാമിൽ പ്രവാസിയായ തിരുവനന്തപുരം ചെമ്പൂര് സ്വദേശി ഗ്ലാസ്റ്റൻ സാമൂഹിക, സാംസ്‌കാരിക രംഗത്ത് സജീവമാണ്. പതിനെട്ടാം വയസ്സിൽ സൗദിയിലെത്തി തുഖ്ബയിലെ ഒരു വർക്ക് ഷോപ്പിൽ 700 റിയാൽ ശമ്പളത്തിൽ ഇലക്ട്രിഷ്യൻ ആയി ജോലി ചെയ്തിരുന്നു. പിന്നീട് സ്വപ്രയത്‌നം കൊണ്ട് കോൺട്രാക് മേഖലയിലേക്ക് തിരിഞ്ഞു. നൂറു കണക്കിന് തൊഴിലാളികൾ അടങ്ങുന്ന ബിസിനസ് ശൃംഖലക്ക് രൂപം നൽകി വിജയത്തിന്റെ ചവിട്ടുപടി കയറിയ ഷാജി ആദ്യമായാണ് സിനിമാ നിർമാണത്തിലേക്ക് കടന്നത്. 
ഒരു വർഷം മുമ്പ് ദമാമിലെത്തിയ സംവിധായകൻ വിനയനുമായുള്ള കൂടിക്കാഴ്ചയിലാണ് ഇങ്ങനെ ഒരു സിനിമക്ക് കളമൊരുങ്ങിയത്. ഏറെ കഷ്ടപ്പാടിലൂടെ വിജയത്തിലെത്തിയ കലാഭവൻ മണിയുടെ ജീവിത സാഹചര്യങ്ങളുമായി ഏറെ സാമ്യമുള്ള താൻ കഥ കേട്ടതോടെ ഇതിൽ ആകൃഷ്ടനാവുകയായിരുന്നെന്ന് ഷാജി മലയാളം ന്യൂസിനോട് പറഞ്ഞു. ആറ് കോടിയോളം രൂപ ചെലവിട്ടാണ് ചിത്രം നിർമ്മിച്ചത്. എന്നാൽ താൻ ലാഭം പ്രതീക്ഷിച്ചല്ല ഈ സിനിമയുടെ നിർമ്മാണം ഏറ്റെടുത്തതെന്ന് ഷാജി പറയുന്നു. 
ഈ മാസം 28ന് റിലീസ് ചെയ്യുന്ന സിനിമയുടെ അണിയറ പ്രവർത്തകരിൽ നിന്നും സിനിമാ ലോകത്ത് നിന്നും കിട്ടുന്ന വാർത്തകൾ ഏറെ പ്രതീക്ഷ നൽകുന്നതാണ്. ഈ സിനിമ ലോകമെമ്പാടുമുള്ള മലയാളി സമൂഹം നെഞ്ചോട് ചേർക്കുമെന്നും ചരിത്രസംഭവമാകുമെന്നും സംവിധായകൻ വിനയൻ തികഞ്ഞ ആത്മവിശ്വാസത്തോടെ വിളിച്ചു പറയുന്നതായും ഷാജി പറഞ്ഞു. ഭാര്യ സോളിറ്റ് ഗ്ലാസ്റ്റൻ, പ്രൈമറി വിദ്യാർത്ഥികളായ സാമുവൽ, സാദിയോ എന്നിവർ തിരുവനന്തപുരത്ത് താമസിക്കുന്നു.

Latest News