ഹാരിസണ്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് വീണ്ടും തിരിച്ചടി

ന്യൂദല്‍ഹി- ഹാരിസണ്‍ ഉള്‍പ്പെടെ വിവിധ പ്ലാന്റേഷനുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നത് തടഞ്ഞ ഹൈക്കോടതി വിധിക്കെതിരെ സമര്‍പ്പിച്ച ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാന സര്‍ക്കാരിന് കനത്ത തിരിച്ചടിയാകുന്ന തീരുമാനമാണിത്.  കേരള ഭൂസംരക്ഷണ നിയമപ്രകാരം ഭൂമി ഏറ്റെടുക്കാനോ ഉടമസ്ഥാവകാശം നിശ്ചയിക്കാനോ സര്‍ക്കാര്‍ നിയോഗിച്ച സ്പെഷ്യല്‍ ഓഫീസര്‍ക്ക് അധികാരമില്ലെന്നും അതിന് അധികാരമുള്ളത് സിവില്‍ കോടതിക്ക് മാത്രമാണെന്നും സുപ്രീംകോടതി വ്യക്തമാക്കി. അതിനാല്‍ ഭൂമിയിലെ ഉടമസ്ഥാവകാശത്തിനായി സര്‍ക്കാരിന് സിവില്‍ കോടതിയില്‍ കേസ് നടത്താമെന്നും സുപ്രീംകോടതി പറഞ്ഞു.
വിവിധ പ്ലാന്റേഷനുകളുകളുടെ കൈവശമുണ്ടായിരുന്ന 38,000 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനായി സ്പെഷ്യല്‍ ഓഫീസര്‍ കൈക്കൊണ്ട നടപടികള്‍ ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപ്പീലാണ് തള്ളയിരിക്കുന്നത്.
കേരള ഭൂ സംരക്ഷണ നിയമപ്രകാരം സ്പെഷ്യല്‍ ഓഫീസര്‍ക്ക് കോടതിയുടെ അധികാരമുണ്ടെന്നും തര്‍ക്കഭൂമിയുടെ ഉടമസ്ഥാവകാശം നിര്‍ണയിക്കാമെന്നുമാണ് സര്‍ക്കാരിന്റെ വാദം. ഈ വാദങ്ങളെല്ലാം ഹൈക്കോടതി തള്ളിക്കളഞ്ഞിരുന്നു. സര്‍ക്കാര്‍ പറയുന്ന അധികാരങ്ങള്‍ സ്പെഷ്യല്‍ ഓഫീസര്‍ക്ക് ഇല്ലെന്നും അതിന് സിവില്‍ കോടതിക്ക് മാത്രമാണ് അധികാരമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
ഹൈക്കോടതിയുടെ തീരുമാനം പൂര്‍ണമായി അംഗീകരിക്കുന്നതാണ് ജസ്റ്റിസ് റോഹിങ്ടണ്‍ നരിമാന്‍ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റെ വിധി.  ഭൂമിയില്‍ ഉടമസ്ഥാവകാശം നിശ്ചയിക്കാന്‍ സിവില്‍ കോടതിയില്‍ കേസ് നടത്താന്‍ നേരത്തെ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതേ നിര്‍ദേശം തന്നെയാണ് സുപ്രീം കോടതിയും നല്‍കിയിരിക്കുന്നത്. 
 

Latest News