Sorry, you need to enable JavaScript to visit this website.

അസിസ്റ്റന്റ് പൈലറ്റുമാരായി സൗദികളെ നിയമിക്കാൻ നീക്കം

ദമാം - സൗദിയിലെ വിമാന കമ്പനികളിൽ അസിസ്റ്റന്റ് പൈലറ്റ് തസ്തികകൾ സൗദിവൽക്കരിക്കാൻ ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ ആലോചിക്കുന്നു. മൂന്നു വർഷത്തിനകം അസിസ്റ്റന്റ് പൈലറ്റ് തസ്തികകളിൽ സൗദിവൽക്കരണം നിർബന്ധമാക്കുന്നതിനാണ് അതോറിറ്റി ശ്രമിക്കുന്നതെന്ന് ഓക്‌സ്‌ഫോർഡ് ഏവിയേഷൻ അക്കാദമി സി.ഇ.ഒ കേണൽ ഉസ്മാൻ അൽമുതൈരി പറഞ്ഞു. 
നിലവിൽ സൗദിയിൽ അഞ്ചു വിമാനക്കമ്പനികളാണുള്ളത്. സൗദി വ്യോമയാന വിപണിയിൽ അടുത്ത പത്തു കൊല്ലം പ്രതിവർഷം 400 മുതൽ 600 വരെ പൈലറ്റുമാരെ ആവശ്യമാണ്. 2038 ഓടെ ലോകത്ത് 63,000 പൈലറ്റുമാർക്ക് ആവശ്യമുണ്ടാകുമെന്നാണ് ബോയിംഗ് കമ്പനി പ്രതീക്ഷിക്കുന്നത്. ലോകത്ത് വനിതാ പൈലറ്റുമാർ അഞ്ചു മുതൽ ഏഴു ശതമാനം വരെ മാത്രമാണ്. പൈലറ്റ് കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് മുന്നിൽ വലിയ അവസരങ്ങളാണുള്ളത്. ഓക്‌സ്‌ഫോർഡ് ഏവിയേഷൻ അക്കാദമി ആദ്യ ബാച്ചിൽ 375 വിദ്യാർഥികൾക്ക് പ്രവേശനം നൽകിയിട്ടുണ്ട്. ഇതിൽ പതിമൂന്നു പേർ വനിതകളാണ്. ആദ്യ ബാച്ച് പൈലറ്റുമാർ 2020 ൽ ബിരുദം നേടി പുറത്തിറങ്ങും. 
പ്രതിവർഷം 400 പൈലറ്റുമാരെയും 600 വിമാന മെയിന്റനൻസ് വിദഗ്ധരെയും വാർത്തെടുക്കുന്നതിനാണ് അക്കാദമി പ്രവർത്തിക്കുന്നത്. ഏതാനും അറബ്, മേഖലാ രാജ്യങ്ങളിൽനിന്നുള്ള വിദ്യാർഥികൾക്കും അക്കാദമിയിൽ പ്രവേശനം നൽകിയിട്ടുണ്ട്. സർക്കാർ സ്‌കോളർഷിപ്പോടെ ഏവിയേഷൻ കോഴ്‌സ് പഠിക്കുന്നതിന് വിദ്യാർഥികളെ വിദേശങ്ങളിലേക്ക് അയക്കുന്നുണ്ട്. 
ഇത്തരം വിദ്യാർഥികളെ ഓക്‌സ്‌ഫോർഡ് ഏവിയേഷൻ അക്കാദമിയിലേക്ക് മാറ്റുന്നതിന് ശ്രമിച്ചുവരുന്നു. ബ്രിട്ടീഷ് സ്ഥാപനമായ ഓക്‌സ്‌ഫോർഡ് ഏവിയേഷൻ അക്കാദമിയുടെ എട്ടാമത് ശാഖയാണ് ദമാമിലെത്. അക്കാദമിയിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് വായ്പകൾ ലഭ്യമാക്കുന്നതിന് ബാങ്കുകളുമായി ആശയവിനിമയം നടത്തുന്നുണ്ട്. ദമാം കിംഗ് ഫഹദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ അടുത്ത വർഷം ഓഗസ്റ്റിൽ ഓക്‌സ്‌ഫോർഡ് ഏവിയേഷൻ അക്കാദമി സെന്റർ തുറക്കുന്നതിന് ഏകോപനം നടത്തിവരികയാണ്. 
അക്കാദമി ആസ്ഥാനം, വിമാന അറ്റകുറ്റപ്പണി പരിശീലന കേന്ദ്രം, അടിയന്തര സാഹചര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ വിമാന ജീവനക്കാർക്ക് പരിശീലനം നൽകുന്നതിനുള്ള സെന്റർ, എയർബസ്, ബോയിംഗ് വിമാനങ്ങളുടെ മാതൃകകളിലുള്ള ഫ്‌ളൈറ്റ് സിമുലേറ്റർ സെന്റർ എന്നിവ അടങ്ങിയതായിരിക്കും ദമാം എയർപോർട്ട് കേന്ദ്രം. സൗദിവൽക്കരണത്തിനുള്ള ദീർഘകാല പദ്ധതിയുടെ ഭാഗമായി, മികച്ച രീതിയിൽ അക്കാദമിയിൽനിന്ന് പരിശീലനം പൂർത്തിയാക്കുന്ന വിദ്യാർഥികളെ സ്ഥാപനത്തിൽ പരിശീലകരായി നിയമിക്കുമെന്നും കേണൽ ഉസ്മാൻ അൽമുതൈരി പറഞ്ഞു. 

Latest News