Sorry, you need to enable JavaScript to visit this website.

ആള്‍ക്കൂട്ട കൊലപാതകം; ഒളിവില്‍ പോയ പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി വിവരം

കാസര്‍കോട്- മിയാപ്പദവ് മതനക്കട്ടയിലെ ആരിഫിനെ (22) ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ പോയ പ്രതികള്‍ ബംഗളൂരുവിലേക്ക് കടന്നതായി പോലീസിന് വിവരം ലഭിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ മഞ്ചേശ്വരം പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. 

ഞായറാഴ്ചയാണ് ആരിഫിനെ മഞ്ചേശ്വരം പോലീസ് കസ്റ്റഡിയിലെടുത്തത്. പിന്നീട് രാത്രി എട്ടു മണിയോടെ ബന്ധുക്കളോടൊപ്പം വിട്ടയച്ചിരുന്നു. സ്റ്റേഷനില്‍ നിന്ന് ആരിഫിനെ പ്രതികള്‍ സ്‌കൂട്ടറില്‍ കൊണ്ടുപോയി കുഞ്ചത്തൂര്‍ ഭാഗത്ത് മൂന്നിടത്തു വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തിങ്കളാഴ്ച്ച ഉച്ചയോടെയാണ് ആരിഫ് മംഗളൂരുവിലെ സ്വകാര്യാശുപത്രിയില്‍ മരിച്ചത്. 

ഒമ്പത് പ്രതികള്‍ക്കെതിരെയാണ് ആള്‍ക്കൂട്ട കൊലപാതകത്തിന് കേസെടുത്തത്. ഇവരില്‍ മൂന്നുപേരെ കഴിഞ്ഞ ദിവസം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. റഷീദ്, ഷൗക്കത്ത്, അബൂബക്കര്‍ സിദ്ധീഖ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ റിമാന്റിലാണ്. ഇനി പിടികൂടാനുള്ള ആറ് പ്രതികളില്‍ രണ്ട് പേരെ മാപ്പുസാക്ഷിയാക്കാനാണ് സാധ്യത. തിങ്കളാഴ്ചയോടെ മുഴുവന്‍ പ്രതികളും  അറസ്റ്റിലാകുമെന്നാണ് സൂചന.

Latest News