Sorry, you need to enable JavaScript to visit this website.

വയനാട്ടിൽ ദിവസം പന്നിത്തീറ്റയായി ഉപയോഗിക്കുന്നതു 100 ടൺ മിച്ചഭക്ഷണം

കൽപറ്റ- വയനാട്ടിൽ ദിവസം പന്നിത്തീറ്റയായി ഉപയോഗിക്കുന്നതു ഏകദേശം 100 ടൺ മിച്ചഭക്ഷണം. ഇത് ജൈവമാലിന്യ സംസ്‌കരണത്തിൽ കുറയ്ക്കുന്നതു തദ്ദേശസ്ഥാപനങ്ങളുടെ ചുമലിലെ ഭാരം. 
സമീപകാലത്ത് ജില്ലയിൽ നടത്തിയ പഠനത്തിലാണ് ഇത്രയം മിച്ചഭക്ഷണം പന്നിത്തീറ്റയായി പ്രയോജനപ്പെടുത്തുന്നതു കണ്ടെത്തിയതെന്നു വയനാട് സ്വയിൻ ഫാർമേഴസ് വെൽഫെയർ സൊസൈറ്റി ഭാരവാഹികളായ കെ.എസ്. രവീന്ദ്രൻ, എം.സി. ബാലൻ, പി.ആർ. വിശ്വപ്രകാശ്, എം.വി. വിൻസൺ എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 
ഉപജീവനത്തിനു പന്നിവളർത്തലിനെ ആശ്രയിക്കുന്ന 500 ഓളം കർഷകർ ജില്ലയിലുണ്ട്. പന്നിഫാമുകളിൽ കർഷകരും കുടുംബാംഗങ്ങളും ജീവനക്കാരും അടക്കം മൂവായിരത്തിൽപരം ആളുകളാണ് തൊഴിൽ ചെയ്യുന്നത്. ഏകദേശം 20,000 പന്നികളെയാണ് ഫാമുകളിലും മറ്റുമായി ജില്ലയിൽ വളർത്തുന്നത്. ദിവസം 100 ടൺ മിച്ചഭക്ഷണം പന്നികൾക്കു തീറ്റയായി നൽകുമ്പോൾ എട്ടു ടൺ മാംസോത്പാദനമാണ് ഉണ്ടാകുന്നത്. 
ജില്ലയിൽ ജൈവമാലിന്യ സംസ്‌കരണത്തിൽ പന്നികൃഷിക്കാർ വലിയ പങ്കാണുവഹിക്കുന്നത്. വർഷം 36,500 ടൺ മിച്ചഭക്ഷണമാണ് പന്നിത്തീറ്റയായി സംസ്‌കരിക്കുന്നത്. എന്നിട്ടും പന്നികൃഷിക്കാരെ ദ്രോഹിക്കുന്ന സമീപനമാണ് അധികാരികൾ സ്വീകരിക്കുന്നത്. പന്നിത്തീറ്റയുമായി വരുന്ന വാഹനങ്ങൾ പഞ്ചായത്ത്, പോലീസ്, ആരോഗ്യ വകുപ്പു ഉദ്യോഗസ്ഥർ പിടിച്ചെടുത്ത് കർഷകരെ കള്ളക്കേസിൽ കുടുക്കുകയാണ്. പന്നിത്തീറ്റ കൊണ്ടുവരുന്നതിനെ മാലിന്യക്കടത്ത് എന്നു ദുർവ്യാഖ്യാനം ചെയ്താണ് പീഡനം. സാമൂഹിക വിരുദ്ധർ മാലിന്യം വഴിയിൽ തള്ളുന്നതിന്റെ ഉത്തരവാദിത്തവും പന്നികൃഷിക്കാരിൽ അടിച്ചേൽപ്പിക്കുന്നുണ്ട്.  കഴിഞ്ഞ ദിവസം തൊണ്ടർനാട്, പടിഞ്ഞാറത്തറ പ്രദേശങ്ങളിൽ അറവുമാലിന്യം എന്നുപറഞ്ഞു അധികാരികൾ പിടിച്ചെടുത്ത് പന്നികൾക്കുള്ള മിച്ചഭക്ഷണംകയറ്റിയ വാഹനങ്ങളാണ്. ഒരു വാഹനത്തിലും അറവുമാലിന്യം ഉണ്ടായിരുന്നില്ല. കർഷകർ ജില്ലയിലെ ഹോട്ടലുകളിൽനിന്നു ശേഖരിക്കുന്നതാണ് പന്നികൾക്കു തീറ്റയായി നൽകുന്ന മിച്ചഭക്ഷണം. 
അധികാരികളുടെ ദ്രോഹനടപടികൾ പന്നികൃഷിയുമായി മുന്നോടു പോകാൻ കഴിയാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കയാണ്. ബാങ്കുകളിൽനിന്നടക്കം വായ്പയെടുത്ത് ഫാം തുടങ്ങിയവർ പ്രതിസന്ധിയിലാണ്.  ഉദ്യോഗസ്ഥപീഡനം അവസാനിപ്പിക്കണമെന്നു ആവശ്യപ്പെട്ട് 19നു കലക്ടറേറ്റ് പടിക്കൽ ധർണ നടത്താനാണ് പന്നികൃഷിക്കാരുടെ തീരുമാനം. അന്നുമുതൽ അനിശ്ചിതകാലം ഹോട്ടലുകളിലെയും മറ്റും മിച്ചഭക്ഷണം പന്നിക്കർഷകർ ശേഖരിക്കില്ലെന്നും സൊസൈറ്റി ഭാരവാഹികൾ പറഞ്ഞു.
 

Latest News