Sorry, you need to enable JavaScript to visit this website.

ഊഹാപോഹങ്ങള്‍ക്ക് വിട, കമല്‍ നാഥ് കോണ്‍ഗ്രസില്‍ തുടരും, രാഹുലിന്റെ യാത്രയില്‍ പങ്കെടുക്കും

ന്യൂദല്‍ഹി - ബി ജെ പിയില്‍ ചേരുമെന്ന ഊഹാപോഹങ്ങള്‍ തള്ളിക്കൊണ്ട് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് കോണ്‍ഗ്രസില്‍ തുടരുമെന്ന് സൂചന. രാഹുല്‍ ഗാന്ധിയുടെ ഭാരത് ന്യായ് യാത്രയില്‍  അദ്ദേഹം പങ്കെടുക്കും. മാര്‍ച്ച് 2 മുതല്‍ അദ്ദേഹം യാത്രയ്ക്കൊപ്പം ചേരുമെന്നും മധ്യപ്രദേശില്‍ എത്തുന്ന രാഹുല്‍ ഗാന്ധിയെ അദ്ദേഹം സ്വാഗതം ചെയ്യുമെന്നുമാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. രാഹുല്‍ ഗാന്ധിയെ തന്റെ നേതാവാണെന്നും ഒരു സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അദ്ദേഹം വിശേഷിപ്പിച്ചു. 
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയെ സ്വാഗതം ചെയ്യുന്നതില്‍ മധ്യപ്രദേശിലെ ജനങ്ങളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ആവേശഭരിതരാണെന്നും മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് തന്റെ എക്‌സ് പോസ്റ്റില്‍ പറഞ്ഞു. മധ്യപ്രദേശിലെ ജനങ്ങളോടും  കോണ്‍ഗ്രസ് പ്രവര്‍ത്തകരോടും ഭാരത് ജോഡോ ന്യായ് യാത്രയില്‍ പരമാവധി അണിചേരാനും രാഹുല്‍ ഗാന്ധിയുടെ ശക്തിയും ധൈര്യവുമാകാനും ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു, അനീതിക്കെതിരെ ഞങ്ങളും നിങ്ങളും ഒരുമിച്ച് ഈ മഹത്തായ കാമ്പയിന്‍ തുടരുമെന്ന് പങ്കുവെച്ച പോസ്റ്റില്‍ കമല്‍നാഥ് പറഞ്ഞു.

മാര്‍ച്ച് രണ്ടിന് ചിന്ദ്വാരയില്‍ നിന്ന് കമല്‍നാഥ് ഗ്വാളിയോറിലെത്തും. കോണ്‍ഗ്രസിന്റെ ന്യായ് യാത്ര അന്നുതന്നെയാണ് മധ്യപ്രദേശിലെത്തുക. മാര്‍ച്ച് 6 വരെ കമല്‍നാഥ് രാഹുല്‍ ഗാന്ധിക്കൊപ്പം തുടരും. ഭാരത് ജോഡോ ന്യായ് യാത്ര മാര്‍ച്ച് രണ്ടിന് രാജസ്ഥാനിലെ ധോല്‍പൂരില്‍ നിന്ന് മധ്യപ്രദേശിലെ   മൊറേനയില്‍ പ്രവേശിക്കും. അഞ്ച് ദിവസമാണ് മധ്യപ്രദേശില്‍ പാര്‍ട്ടിയുടെ യാത്ര. ഫെബ്രുവരി 24 മുതല്‍ രാഹുല്‍ ഗാന്ധിക്കൊപ്പം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ഭാരത് ജോഡോ ന്യായ യാത്രയില്‍ പങ്കെടുക്കും. മൊറാദാബാദില്‍ നിന്ന് ആരംഭിച്ച് അംരോഹ, സംഭാല്‍, ബുലന്ദ്ഷഹര്‍, അലിഗഡ്, ഹത്രാസ്, ആഗ്ര വഴി ഫത്തേപൂര്‍ സിക്രി വരെ യാത്ര ചെയ്യും.

 

Latest News