Sorry, you need to enable JavaScript to visit this website.

സിംഹങ്ങള്‍ക്ക് അക്ബറെന്നും സീതയെന്നും പേര് നല്‍കിയത് ശരിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി, പേര് മാറ്റാന്‍ നിര്‍ദ്ദേശം

ന്യൂദല്‍ഹി - പശ്ചിമ ബംഗാളില്‍ സിംഹങ്ങളുടെ പേരുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ ഹൈക്കോടതിയുടെ നടപടി. സിംഹങ്ങള്‍ക്ക് അക്ബര്‍, സീത എന്ന പേര് നല്‍കിയത് ശരിയായ നടപടിയല്ലെന്ന് കല്‍ക്കട്ട ഹൈക്കോടതി പറഞ്ഞു. പേര് മാറ്റി വിവാദം ഒഴിവാക്കാന്‍ സര്‍ക്കാറിന് കോടതി നിര്‍ദ്ദേശം നല്‍കി. മൃഗങ്ങള്‍ക്ക് ഇങ്ങനെ ദൈവങ്ങളുടെയും, നോബേല്‍ സമ്മാന ജേതാക്കളുടെയും, സ്വാതന്ത്ര്യ സമര സേനാനികളുടെയും പേര് ഇടാമോ എന്ന് കോടതി ചോദിച്ചു. വീട്ടിലെ വളര്‍ത്തു നായയ്ക്ക് ഏതെങ്കിലും ദൈവങ്ങളുടെ പേര് ഇടുമോ എന്നും സര്‍ക്കാര്‍ അഭിഭാഷകനോട് കോടതി ചോദിച്ചു. സര്‍ക്കാര്‍ അഭിഭാഷകന്റെ വളര്‍ത്തുമൃഗങ്ങളുടെ പേര് എന്തൊക്കെയെന്ന് കോടതി ആരാഞ്ഞു. സിംഹത്തിന് സ്വാമി വിവേകാനന്ദന്‍ എന്നോ രാമകൃഷ്ണന്‍ എന്നോ പേരിടുമോ എന്നും കോടതി ചോദിച്ചു. അതേസമയം, വി എച്ച് പി നല്‍കിയ റിട്ട് ഹര്‍ജി അനുവദിക്കാനാകില്ലെന്നും കോടതി അറിയിച്ചു. റിട്ട് ഹര്‍ജിയായി ഈ ആവശ്യം നിലനില്‍ക്കില്ലെന്ന് അറിയിച്ച കോടതി, പൊതുതാല്‍പര്യ ഹര്‍ജിയായി മാറ്റാന്‍ നിര്‍ദ്ദേശിച്ചു. 

പുതിയ ഹര്‍ജി പത്ത് ദിവസത്തിനുള്ളില്‍ റെഗുലര്‍ ബെഞ്ചിന് മുന്നില്‍ സമര്‍പ്പിക്കാനാണ് കോടതി നിര്‍ദേശിച്ചിരിക്കുന്നത്. ബംഗാളില്‍ അല്ലാതെ തന്നെ നിരവധി വിവാദങ്ങളുണ്ട്. ഇതിനിടെ ഈ വിവാദം ഒഴിവാക്കണമായിരുന്നുവെന്ന് കോടതി പറഞ്ഞു.   സിംഹത്തിന് അക്ബര്‍ എന്ന പേരിട്ടതും ശരിയല്ലെന്ന് കോടതി കുറ്റപ്പെടുത്തി. വേറെ എത്ര പേരുകള്‍ ഉണ്ടായിരുന്നുവെന്നും കോടതി കൂട്ടിച്ചേര്‍ത്തു. അതേസമയം, സീത, അക്ബര്‍ എന്ന് പേര് നല്‍കിയത് ത്രിപുര സര്‍ക്കാരാണെന്ന് ബംഗാള്‍ സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ഇതിന്റെ രേഖകള്‍ കോടതിയില്‍ ഹാജരാക്കി. മൃഗങ്ങളുടെ കൈമാറ്റ പദ്ധതി പ്രകാരമാണ് ബംഗാളിലേക്ക് എത്തിച്ചതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ പറഞ്ഞു. ത്രിപുര പേര് നല്‍കിയപ്പോള്‍ അതില്‍ മിണ്ടാത്ത വി എച്ച് പിയാണ് ഇപ്പോള്‍ ഹര്‍ജിയുമായി വന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. 

ആരാധനമൂര്‍ത്തികളുടെ പേര് മൃഗങ്ങള്‍ക്ക് നല്‍കരുതെന്നും പേര് മാറ്റാന്‍ ബംഗാള്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നുമായിരുന്നു വി എച്ച് പിയുടെ ഹര്‍ജിയിലെ വാദം. വിശ്വാസികളുടെ വികാരത്തെ വ്രണപ്പെടുത്തുന്നതിനാലാണ് കോടതിയില്‍ എത്തിയതെന്നും കോടതിയില്‍ നിന്ന് അനൂകൂല തീരുമാനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും അഭിഭാഷകന്‍ ശുഭാങ്കര്‍ ദത്ത നേരത്തെ പ്രതികരിച്ചിരുന്നു. ഫെബ്രുവരി 16നാണ് കൊല്‍ക്കത്ത ഹൈക്കോടതിയുടെ ജല്‍പൈഗുരി ബെഞ്ചിന് മുന്നില്‍ വി എച്ച് പി വിചിത്ര ഹര്‍ജി എത്തിയത്. അക്ബര്‍ സിംഹത്തെ സീത സിംഹത്തോടൊപ്പം പാര്‍പ്പിക്കരുതെന്നായിരുന്നു ഹര്‍ജി. വിശ്വ ഹിന്ദു പരിഷത്തിന്റെ ബംഗാള്‍ ഘടകമാണ് ഹര്‍ജി നല്‍കിയത്.

Latest News