കോട്ടയം - മുഖ്യമന്ത്രിയുടെ മകൾ ചെന്നൈയിൽ മൊഴിനൽകാനെത്തിയതിനിടെ ഷോൺ ജോർജ് കൂടുതൽ രേഖകൾ എസ്.എഫ്.ഐ.ഒ.-യ്‌ക്ക് കൈമാറി. സി.എം.ആർ.എൽ-എക്സാലോജിക്- കെ.എസ്.ഐ.ഡി.സി. എന്നിവർക്കെതിരെ എസ്.എഫ്.ഐ.ഒ നടത്തുന്ന അന്വേഷണത്തിന് സഹായകരമായ കൂടുതൽ രേഖകളാണ് പരാതിക്കാരനായ അഡ്വ. ഷോൺ ജോർജ് മാറിയത്.
തോട്ടപ്പള്ളി സ്പിൽവേയിൽ നിന്നും ഖനനം നടത്തുന്നതിന് സർക്കാർ ഇറക്കിയ ഉത്തരവും അതിൽ കെ.എസ്.ഐ.ഡി.സി. കാണിച്ച താൽപര്യങ്ങളും അതോടൊപ്പം തന്നെ കെ.എസ്.ഐ.ഡി.സി ഉദ്യോഗസ്ഥരായി വിരമിച്ചതിന് ശേഷം സി.എം.ആര്‍.എല്‍-ന്റെ ഉദ്യോഗസ്ഥരായി മാറിയ മൂന്ന് ഉദ്യോഗസ്ഥരുടെ മാസ്റ്റർ ഡേറ്റ ഉൾപ്പെടെയുള്ള രേഖകളും ഷോൺ ജോർജ് എസ്.എഫ്.ഐ.ഒ -യ്ക്കും മാധ്യമ പ്രവർത്തകർക്കും കൈമാറി.
മാർക്കറ്റിൽ മുപ്പതിനായിരം രൂപയിൽ അധികം വിലയുള്ള ഇലുമിനേറ്റ്,ടൈറ്റാനിയം ഉൾപ്പെടെയുള്ള വസ്തുക്കൾ 464 രൂപയ്ക്കാണ് കെ.എം.എം. എല്ലിന് സർക്കാർ നൽകിയത്.അതിന്റെ പിന്നിലും കെ.എം.എം. എല്ലിന്റെ ഉൽപാദന രംഗത്തും സമഗ്രമായ അന്വേഷണം ആവശ്യമാണ്.
വലിയ രീതിയിലുള്ള ധാതുമണൽ കൊള്ളയാണ് കേരളത്തിൽ നടന്നിട്ടുള്ളതെന്നും രാഷ്ട്രീയ നേതൃത്വങ്ങൾ ഇതിനായി കൈപ്പറ്റിയിട്ടുള്ള അഴിമതി പണത്തെ സംബന്ധിച്ചും സമഗ്രമായ അന്വേഷണം വേണമെന്നും ഷോൺ ജോർജ് ആവശ്യപ്പെട്ടു.