കൊൽക്കത്ത- പശ്ചിമ ബംഗാളിൽ നിരവധി പേരുടെ ആധാർ കാർഡുകൾ കേന്ദ്ര സർക്കാർ റദ്ദാക്കിയതായി മുഖ്യമന്ത്രി മമത ബാനർജി ആരോപിച്ചു. എസ്.സി, എസ്.ടി, ഒ.ബി.സി വിഭാഗങ്ങളിൽനിന്നുള്ളവരുടെ കാർഡുകളാണ് അസാധുവാക്കിയത്. ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് മമത ബാനർജി കത്തയച്ചു. സ്വാഭാവിക നീതിയുടെ കടുത്ത ലംഘനമാണിതെന്നും അവർ പറഞ്ഞു.
പശ്ചിമ ബംഗാളിലെ പട്ടികജാതി, പട്ടികവർഗ്ഗ, ഒബിസി വിഭാഗങ്ങളിൽപ്പെട്ടവരുടെ ആധാർ കാർഡുകൾ വിവേചനരഹിതമായി ഡീ ആക്ടിവേഷൻ ചെയ്യുകയാണെന്ന് മമത ആരോപിച്ചു. കാർഡ് ഉടമകളെ അംഗങ്ങളെ മുൻകൂട്ടി അറിയിക്കാതെയാണ് ആധാർ കാർഡുകൾ നിർജ്ജീവമാക്കിയത്. ഫീൽഡ് അന്വേഷണമോ വ്യക്തികളെ കേൾക്കുകയോ സംസ്ഥാന സർക്കാരിനെ വിശ്വാസത്തിലെടുക്കുകയോ ചെയ്യാതെ ന്യൂദൽഹിയിലെ യുഐഡിഎലിന്റെ ഹെഡ് ഓഫീസ് വ്യക്തികൾക്കും കുടുംബാംഗങ്ങൾക്കും അവരുടെ ആധാർ കാർഡുകൾ നിർജ്ജീവമാക്കുന്നതായി അറിയിച്ച് നേരിട്ട് കത്തുകൾ നൽകുകയാണ്. സംസ്ഥാനത്തെ എല്ലാ പൗരന്മാരും ഈ വിഷയത്തിൽ ഭയത്തിലാണ്. കാരണം വ്യക്തമാക്കാതെ ആധാർ കാർഡുകൾ നിർജ്ജീവമാക്കാനുള്ള പെട്ടെന്നുള്ള നടപടിയുടെ കാരണങ്ങളെക്കുറിച്ച് നിങ്ങളിൽ നിന്ന് അറിയാൻ ആഗ്രഹിക്കുന്നു- മമതാ ബാനർജിയുടെ കത്തിൽ പറയുന്നു. ഇതുവഴി ക്ഷേമ പദ്ധതികളിൽ നിന്ന് അർഹരായ ഗുണഭോക്താക്കളെ തഴഞ്ഞ് ലോക്‌സഭ തെരഞ്ഞെടുപ്പിൽ നേട്ടം കൊയ്യാനുള്ള താൽപര്യമാണോ എന്നും മമത ചോദിച്ചു.