Sorry, you need to enable JavaScript to visit this website.

രാമക്ഷേത്രം അടുത്ത 1000 വർഷം ഇന്ത്യയെ രാമരാജ്യമാക്കും-ബി.ജെ.പി പ്രമേയം

ന്യൂദൽഹി- അയോധ്യയിലെ രാമക്ഷേത്ര നിർമ്മാണം അടുത്ത 1,000 വർഷത്തേക്ക് ഇന്ത്യയിൽ രാമരാജ്യം സ്ഥാപിക്കുന്നതിന്റെ സൂചനയാണെന്ന് ബി.ജെ.പി ദേശീയ കൗൺസിൽ പാസാക്കിയ പ്രമേയം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വത്തിൽ യാഥാർത്ഥ്യമാക്കിയ രാമരാജ്യത്തിന്റെ ആത്മാവിൽ എല്ലാവരെയും ഉൾക്കൊള്ളുന്നുണ്ടെന്നും പ്രമേയം വ്യക്തമാക്കുന്നു. ദേശീയ ബോധത്തിന്റെ ക്ഷേത്രമായി  രാമക്ഷേത്രം മാറിയെന്നും പാർട്ടി ദ്വിദിന ദേശീയ സമ്മേളനം അംഗീകരിച്ച പ്രമേയം വ്യക്തമാക്കി. 

പുണ്യപുരാതന നഗരമായ അയോധ്യയിൽ ശ്രീരാമന്റെ ജന്മസ്ഥലത്ത് മഹത്തായതും ദിവ്യവുമായ ക്ഷേത്രം നിർമ്മിച്ചത് രാജ്യത്തിന് ചരിത്രപരവും മഹത്തായതുമായ നേട്ടമാണ് സമ്മാനിച്ചത്. അടുത്ത 1,000 വർഷത്തേക്ക് ഇന്ത്യയിൽ രാമരാജ്യത്തിന്റെ സംസ്ഥാപനത്തെയാണ് ഇത് സൂചിപ്പിക്കുന്നത്- പാർട്ടി അധ്യക്ഷൻ ജെ പി നദ്ദ അവതരിപ്പിച്ച പ്രമേയം തുടരുന്നു. 

ഇന്ത്യൻ നാഗരികതയുടെയും സംസ്‌കാരത്തിന്റെയും എല്ലാ മേഖലകളിലും ഭഗവാൻ ശ്രീരാമനും സീതയും രാമായണവും ഉണ്ട്. നമ്മുടെ ഭരണഘടന, രാമരാജ്യത്തിന്റെ ആദർശങ്ങളിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഇന്ത്യൻ ഭരണഘടനയുടെ യഥാർത്ഥ പകർപ്പിലെ മൗലികാവകാശങ്ങളുടെ വകുപ്പിൽ, വിജയത്തിനുശേഷം അയോധ്യയിൽ തിരിച്ചെത്തിയ ശേഷം ശ്രീരാമന്റെയും അമ്മ സീതയുടെയും ലക്ഷ്മണന്റെയും ചിത്രമുണ്ട്. രാമമന്ദിർ ഇന്ത്യയുടെ ദർശനത്തിന്റെയും തത്ത്വചിന്തയുടെയും പ്രതീകമാണ്. കോടിക്കണക്കിന് രാമഭക്തരുടെ അഭിലാഷത്തിന്റെയും നേട്ടത്തിന്റെയും ദിനമായിരുന്നു ജനുവരി 22. ഇന്ത്യയുടെ ആത്മീയ അവബോധത്തിന്റെയും നവോത്ഥാനത്തിന്റെയും മഹത്തായ യാത്രയുടെ തുടക്കവുമാണത്. 

ക്ഷേത്രത്തിന്റെ സമർപ്പണത്തോടെ രാഷ്ട്രം അടിമത്തത്തിന്റെ മാനസികാവസ്ഥയിൽ നിന്ന് മോചിതരായി. പൈതൃകത്തിന്റെയും വികസനത്തിന്റെയും ശക്തിയെ തന്റെ നിശ്ചയദാർഢ്യമുള്ള പരിശ്രമത്തിലൂടെ പുതിയ ഇന്ത്യയുടെ സ്വത്വമാക്കിയതിന് പ്രധാനമന്ത്രി മോഡിയെ ഈ കൺവെൻഷൻ അഭിനന്ദിക്കുന്നുവെന്നും ഇന്ത്യയെ മുഴുവൻ രാമന്റെ മാന്ത്രികത അനുഭവിപ്പിച്ചതിന് പ്രധാനമന്ത്രിക്ക് നന്ദിയെന്നും പ്രമേയം വ്യക്തമാക്കി. 

Latest News