Sorry, you need to enable JavaScript to visit this website.

കൊല്ലത്ത് ഏറ്റുമുട്ടുന്നത് എം.പിയും എം.എല്‍.എയും, പ്രേമചന്ദ്രനെ പ്രഖ്യാപിച്ച് ആര്‍.എസ്.പി

കൊല്ലം- ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ എന്‍.കെ. പ്രേമചന്ദ്രന്‍ തന്നെ മത്സരിക്കും. യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി പ്രേമചന്ദ്രനെ ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ പ്രഖ്യാപിച്ചു. ഇതോടെ രണ്ട് മണ്ഡലങ്ങളില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥികളായി. കോട്ടയത്ത് ഫ്രാന്‍സിസ് ജോര്‍ജിനെ നേരത്തെ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ കാര്യത്തില്‍ ഏകദേശ ധാരണയായിട്ടുണ്ടെങ്കിലും പ്രഖ്യാപനം വൈകുകയാണ്. മുസ്‌ലിം ലീഗ് സ്ഥാനാര്‍ഥികളും മാറാനിടയില്ലെന്നാണ് സൂചന.
ഇത്തവണ യു.ഡി.എഫിന് 20 സീറ്റുകളും നേടാന്‍ സാധിക്കുമെന്ന വിശ്വാസമുണ്ടെന്ന് ഷിബു ബേബി ജോണ്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ ഭയം മുതലാക്കി വോട്ട് നേടാനുള്ള തരംതാണപ്രചാരണങ്ങളാണ് എല്‍.ഡി.എഫ്. നടത്തുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അഞ്ചാം വട്ടമാണ് പ്രേമചന്ദ്രന്‍ കൊല്ലത്ത് മത്സരത്തിനിറങ്ങുന്നത്. 1996, 1998, 2014, 2019 ലോക്‌സഭാ തിരഞ്ഞെടുപ്പുകളില്‍ മത്സരിച്ചപ്പോഴെല്ലാം വിജയം പ്രേമചന്ദ്രനൊപ്പമായിരുന്നു. മികച്ച ഭൂരിപക്ഷം നേടാനും കഴിഞ്ഞിരുന്നു.

ഇക്കുറി കൊല്ലത്തിന്റെ സിറ്റിംഗ് എം.എല്‍.എയും സിനിമാതാരവുമായ എം. മുകേഷാകും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്നാണ് സൂചന. 2014 ല്‍ എം.എ ബേബിയായിരുന്നു കൊല്ലത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി. അന്ന് 37,649 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്റെ ജയം. 4,08,528 വോട്ടായിരുന്നു ആര്‍.എസ്.പി. നേടിയത്.

2019ലാകട്ടെ നിലവിലെ ധനമന്ത്രി കെ.എന്‍. ബാലഗോപാലായിരുന്നു എതിരാളി. 1,48,869 വോട്ടിന്റെ കൂറ്റന്‍ ഭൂരിപക്ഷത്തിനായിരുന്നു പ്രേമചന്ദ്രന്‍ ലോക്‌സഭയിലെത്തിയത്. 4,99,667 വോട്ടായിരുന്നു 2019ല്‍ എന്‍.കെ. പ്രേമചന്ദ്രന്‍ നേടിയത്.

 

Latest News