ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കി, കേന്ദ്ര സര്‍ക്കാറിനും ബി ജെ പിയ്ക്കും വന്‍ തിരിച്ചടി

ന്യൂദല്‍ഹി - സമ്പത്ത് സ്വരൂപിക്കാനായി രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കാനായി രൂപീകരിച്ച  ഇലക്ടറല്‍ ബോണ്ട് സുപ്രീം കോടതി റദ്ദാക്കി. ഇതിനായി കമ്പനി നിയമം ഭേദഗതി ചെയ്തത് അംഗീകരിക്കാനാകില്ലെന്നും സുപ്രീം കോടതി പറഞ്ഞു. കേന്ദ്ര സര്‍ക്കാറിനും ബി ജെ പിക്കും കോടതി വിധി വലിയ തിരിച്ചടിയാണ്. ഇലക്ടല്‍ ബോണ്ട് വഴി ഏറ്റവും കൂടുതല്‍ പണം കിട്ടിയത് ബി ജെ പിക്കാണ്. ബോണ്ട് സംവിധാനത്തിനെതിരെ സമര്‍പ്പിച്ച ഹര്‍ജികളിലാണ് സുപ്രീം കോടതി വിധി പറഞ്ഞത്.  രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് നിയപരമായി സംഭാവന നല്‍കുന്നതിനുള്ള സംവിധാനമാണ് ഇലക്ടറല്‍ ബോണ്ട്. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ബി.ആര്‍. ഗവായ്, ജെ.ബി. പര്‍ദിവാല, മനോജ് മിശ്ര എന്നിവരുള്‍പ്പെടുന്ന ബെഞ്ചാണ് ഹര്‍ജികളില്‍ വിധി പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് കേസില്‍ കോടതി വിധി പറയുന്നത്. ഇലക്ടറല്‍ ബോണ്ടുകളിലെ രഹസ്യാത്മക സ്വഭാവം രാഷ്ട്രീയ ഫണ്ടിങ്ങിലെ സുതാര്യതയെ ബാധിക്കുകയും വോട്ടര്‍മാരുടെ വിവരാവകാശം ലംഘിക്കുകയും ചെയ്യുന്നുവെന്നാണ് ഹര്‍ജിക്കാരുടെ വാദം. സി പി എം, ഡോ ജയ താക്കൂര്‍, അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് എന്നിവരാണ് ഹര്‍ജിക്കാര്‍. ഇലക്ടറല്‍ബോണ്ട് പദ്ധതിയിലെ ഗുരുതരവൈകല്യങ്ങള്‍ പരിഹരിക്കുന്ന സംവിധാനം നടപ്പാക്കിക്കൂടെയന്ന് വാദത്തിനിടെ സുപ്രീം കോടതി നേരത്തെ നിരീക്ഷണം നടത്തിയിരുന്നു.

Latest News