Sorry, you need to enable JavaScript to visit this website.

മനുഷ്യാവകാശ കമ്മീഷന്‍ അംഗമായി കെ. ബൈജുനാഥ് തുടരും

തിരുവനന്തപുരം - സംസ്ഥാന  മനുഷ്യാവകാശ കമ്മീഷന്‍ ആക്റ്റിംഗ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥിന് തുടര്‍ നിയമനം നല്‍കാന്‍ മുഖ്യമന്ത്രിയും സ്പീക്കറും പ്രതിപക്ഷ നേതാവും അംഗങ്ങളായ നിയമന കാര്യ സമിതി തീരുമാനിച്ചു. സമിതിയുടെ തീരുമാനം  ഗവര്‍ണര്‍ക്ക് കൈമാറും.

2021 ല്‍  കല്‍പ്പറ്റ  ജില്ലാ ആന്റ് സെഷന്‍സ്  ജഡ്ജിയായിരിക്കെ മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗമായി നിയമിതനായ കെ. ബൈജുനാഥിന്റെ മൂന്നു കൊല്ലത്തെ സേവന കാലാവധി  വരുന്ന മാര്‍ച്ച് രണ്ടിന് പൂര്‍ത്തിയാകും.  തുടര്‍ന്നാണ് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിലുള്ള നിയമന കാര്യസമിതി യോഗം ചേര്‍ന്നത്. മൂന്ന് വര്‍ഷമാണ് കമ്മീഷന്‍ അധ്യക്ഷന്റെയും അംഗങ്ങളുടെയും കാലാവധി.

ജസ്റ്റിസ് ആന്റണി ഡൊമിനിക് കമ്മീഷന്‍ അധ്യക്ഷ സ്ഥാനത്ത്‌നിന്ന് കഴിഞ്ഞ വര്‍ഷം മേയില്‍ വിരമിച്ച ശേഷം ബൈജു നാഥിനെ ആക്ടിംഗ് ചെയര്‍ പേഴ്‌സണായി ഗവര്‍ണര്‍  നിയമിക്കുകയായിരുന്നു. വി.കെ. ബീനാകുമാരിയാണ് മറ്റൊരു അംഗം.

ഹൈക്കോടതി ജഡ്ജിയുടെ  പദവിക്ക് തുല്യമാണ് കമ്മീഷന്‍ അംഗത്തിന്റെ സ്ഥാനം. കോഴിക്കോട് സ്വദേശിയായ കെ.
ബൈജുനാഥ്  1987 ല്‍  അഭിഭാഷകനായി. 1992 ല്‍ മജിസ്‌ട്രേറ്റും പിന്നീട് ജില്ലാ ജഡ്ജിയുമായി. കേരള ജുഡീഷ്യല്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍  സംസ്ഥാന പ്രസിഡന്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. കോഴിക്കോട് കുതിരവട്ടം ശബരീ തീര്‍ത്ഥത്തില്‍ പരേതരായ കെ. രാംദാസിന്റെയും രാധാ പനോളിയുടെയും  മകനാണ്. ഭാര്യ യു.കെ. ദീപ. മക്കള്‍ : വിജിലന്‍സ് പ്രോസിക്യൂട്ടര്‍ അരുണ്‍ കെ. നാഥ്, ഡോ. അമ്യത് കെ. നാഥ്. പ്രഭാഷകന്‍ കൂടിയാണ് ബൈജൂ നാഥ്.

 

Latest News