ന്യൂദല്‍ഹി - താങ്ങുവില അടക്കമുള്ള വിഷയങ്ങളില്‍ തീരുമാനമാകാത്തതിനെ തുടര്‍ന്ന് കേന്ദ്രസര്‍ക്കാറിനെതിരായ സമരത്തിന് ആയിരക്കണക്കിന് കര്‍ഷകര്‍ ദല്‍ഹിയിലേക്ക് തിരിച്ചു. പഞ്ചാബില്‍ നിന്നും ഹരിയാനയില്‍ നിന്ന് ട്രാക്ടറുകളില്‍ സമരത്തിനായി പോയ കര്‍ഷകരെ ഹരിയാന അതിര്‍ത്തിയിലെ അമ്പാലയില്‍ പോലീസ് തടഞ്ഞത് സംഘര്‍ഷത്തില്‍ കലാശിച്ചു. രാവിലെ പത്ത് മണിക്ക് പഞ്ചാബിലെ ഫത്തേഗഡ് സാഹിബില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് പഞ്ചാബ് പോലീസ് തടഞ്ഞില്ല. പഞ്ചാബ് , ദല്‍ഹി സര്‍ക്കാറുകള്‍ സമരത്തെ പിന്തുണയക്കുന്നുണ്ട്. ട്രാക്ടര്‍ മാര്‍ച്ച് പഞ്ചാബ് അതിര്‍ത്തിയില്‍ നിന്നും ഹരിയാനയിലേക്ക് കടന്നതോടെ ഹരിയാന സര്‍ക്കാര്‍ തടഞ്ഞു. ഇതോടെ പഞ്ചാബ്- ഹരിയാന അതിര്‍ത്തിയിലെ അമ്പാലയില്‍ സംഘര്‍ഷം ആരംഭിച്ചു. സമരക്കാര്‍ക്ക് നേരെ പോലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. ഹരിയാനയിലെ ബി ജെ പി സര്‍ക്കാര്‍ സമരത്തിനെതിരാണ്. ഹരിയാന അതിര്‍ത്തികള്‍ ബാരിക്കേഡ് ഉപയോഗിച്ച് പോലീസ് അടച്ചിരിക്കുകയാണ് ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ദല്‍ഹിയിലും സമരത്തെ നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ 144 പ്രഖ്യാപിച്ചിട്ടുണ്ട്.
താങ്ങുവില ഉള്‍പ്പെടെ ഉന്നയിച്ച വിഷയങ്ങള്‍ സര്‍ക്കാര്‍ അംഗീകരിക്കാതെ വന്നതോടെയാണ് കര്‍ഷകര്‍ സമരം പ്രഖ്യാപിച്ചത്. ഇരുപതിനായിരത്തോളം കര്‍ഷകര്‍ രണ്ടായിരം ട്രാക്ടറുകളുമായി ദില്ലിയിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാരുമായി പരമാവധി സഹകരിച്ചുവെന്ന് കര്‍ഷക സംഘടന നേതാക്കള്‍ മാര്‍ച്ച് ആരംഭിക്കുന്നതിന് മുന്നോടിയായി പറഞ്ഞു. അഞ്ച് മണിക്കൂര്‍ മന്ത്രിമാരുമായി ചര്‍ച്ച നടത്തി. ഹരിയാനയിലെ എല്ലാ ഗ്രാമങ്ങളിലും പോലീസ് ജലപീരങ്കിയുമായി നിലയുറപ്പിച്ചിട്ടുണ്ട്. ഹരിയാനയിലെ കര്‍ഷകരെ സര്‍ക്കാര്‍ പീഡിപ്പിക്കുകയാണെന്നും കര്‍ഷക സംഘടന നേതാവ് സര്‍വന്‍ സിങ് പാന്തര്‍ ആരോപിച്ചു. കര്‍ഷക സമരം കണക്കിലെടുത്ത് ദല്‍ഹിയിലെ ഉദ്യോഗ് ഭവന്‍ മെട്രോയിലെ പാര്‍ലമെന്റ്, സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് പരിസരത്തെ മൂന്നു ഗേറ്റുകള്‍ അടച്ചിരിക്കുകയാണ്.