Sorry, you need to enable JavaScript to visit this website.

വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകണ്ട, അവിവാഹിതയുടെ ഹരജിയില്‍ സുപ്രീം കോടതി

ന്യൂദല്‍ഹി- പാശ്ചാത്യരാജ്യങ്ങളിലെ പോലെ വിവാഹബന്ധത്തിലല്ലാതെ കുട്ടികള്‍ ഉണ്ടാകുന്നത് അംഗീകരിക്കാനാകില്ലെന്നു സുപ്രീംകോടതി. 44 വയസുള്ള അവിവാഹിതയ്ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകണമെന്ന ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്. വിവാഹം കഴിക്കാതെ അമ്മയാകുന്നത് നമ്മുടെ രാജ്യത്ത് അസാധാരണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്‌ന പറഞ്ഞു.
ഞങ്ങള്‍ പഴയ ചിന്താഗതിക്കാരാണെന്ന് തോന്നുകയാണെങ്കില്‍ അത് അംഗീകരിക്കാന്‍ തയാറാണ്.  വിവാഹശേഷം അമ്മയാകുന്നത് ഇന്ത്യന്‍രീതിയില്‍ സാധാരണയാണ്. എന്നാല്‍ വിവാഹത്തിനു പുറത്ത് അമ്മയാകുന്നത് നമ്മുടെ രാജ്യത്തിന്റെ രീതിക്ക് ചേര്‍ന്നതല്ല. അതില്‍ ഞങ്ങള്‍ക്ക് ആശങ്കയുണ്ട്. കുട്ടിയുടെ ക്ഷേമം മുന്‍നിര്‍ത്തിയാണ് ഞങ്ങള്‍ സംസാരിക്കുന്നത്. നമ്മുടെ രാജ്യം പാശ്ചാത്യരാജ്യങ്ങളെ പോലെയല്ല-കോടതി ഉത്തരവില്‍ പറയുന്നു.
ഇന്ത്യയിലെ വാടക ഗര്‍ഭധാരണ നിയമം സെക്ഷന്‍ 2(എസ്) പ്രകാരം വിധവയോ, വിവാഹമോചനം നേടിയതോ ആയ 35നും 45 നും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ക്ക് വാടക ഗര്‍ഭധാരണത്തിലൂടെ അമ്മയാകാം. എന്നാല്‍ അവിവാഹിതരായവര്‍ക്ക് ഇത് സാധിക്കില്ല. ഇത് ചോദ്യം ചെയ്താണ് 44 കാരി കോടതിയെ സമീപിച്ചത്. ബഹുരാഷ്ട്ര കമ്പനിയില്‍ ജോലി ചെയ്യുന്ന ഹരജിക്കാരിക്കുവേണ്ടി അഭിഭാഷകന്‍ ശ്യാംലാല്‍ കുമാര്‍ ഹാജരായത്.
അമ്മയാകാന്‍ മറ്റ് വഴികളുണ്ടെന്നും വിവാഹം കഴിക്കുകയോ കുട്ടിയെ ദത്തെടുക്കുകയോ ചെയ്യാമെന്നും കോടതി നിര്‍ദ്ദേശിച്ചു. 44 വയസുള്ളതിനാല്‍ കുട്ടിയെ ഒറ്റക്ക് വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. ജീവിതത്തില്‍ എല്ലാം ലഭിക്കില്ലെന്നും അച്ഛനും അമ്മയും ആരാണെന്നറിയാതെ പാശ്ചാത്യരാജ്യങ്ങളിലെ പോലെ കുട്ടികള്‍ അലഞ്ഞുനടക്കുന്നത് കാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.

 

Latest News