അൽ ഖസീം- അൽ ഖസീം ഏരിയയിൽ നിലവിലുള്ള 19 ഫാമുകൾക്കു പുറമെ 6 ഓർഗാനിക് ഫാമുകൾകൂടി ജൈവ കൃഷി രീതിയിലേക്ക് മാറിയതായി അൽ ഖസീം മേഖല ജല, പരിസ്ഥിതി,കാർഷിക മന്ത്രാലയ ഡയറക്ടർ എഞ്ചിനീയർ സൽമാൻ അൽസുവൈനിഅ് വെളിപ്പെടുത്തി. നാഷണൽ ഓർഗാനിക് അഗ്രികൾച്ചർ സെന്റർ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രകൃതിദത്ത രാസവളങ്ങളെ ആശ്രയിച്ച് മേഖലയിൽ നിലവിൽ 19 ജൈവ ഫാമുകൾ പ്രവർത്തിച്ചു വന്നിരുന്നു. ആറു ഫാമുകൾ കൂടി പൂർണമായും ജൈവ ഉൽപ്പാദനത്തിലേക്ക് മാറിയതോടെ ഓർഗാനിക് ഫാമിംഗ് രംഗത്ത് വൻ കുതിച്ചു ചാട്ടമാണ് മേഖലയിലുണ്ടായിരിക്കുന്നത്.
രാസവളങ്ങൾ പൂർണമായും മാറ്റി നിർത്തി പ്രകൃതി വളങ്ങളായിരിക്കും ഇവയിലെല്ലാം ഉപയോഗിക്കുക. കീടനാശിനികളോ ഹോർമോണുകളോ ജനിതകമാറ്റം വരുത്തിയ പദാർത്ഥങ്ങളോ ഇല്ലാതെ പ്രകൃതിദത്ത കാർഷിക രീതിയായിരിക്കും ഇവയിലെല്ലാം നടപ്പിലാക്കുന്നത്. വിഷവിമുക്ത ഭക്ഷണ രീതി വ്യാപിപ്പിക്കുന്നതിന് ഓർഗാനിക് ജൈവ കൃഷി മേഖലയിൽ കർഷകർ നേരിടുന്ന പ്രതിസന്ധികൾ മറികടക്കാനാവശ്യമായ പദ്ധതികൾ നടപ്പിലാക്കേണ്ടതിന്റെയും രാജ്യത്തിന്റെ മുഴുവൻ പ്രവിശ്യകളിലും ഇത്തരത്തിലുള്ള ഫാമുകൾ തുടങ്ങുന്നതിനായുള്ള പ്രചാരണങ്ങൾ നടത്തേണ്ടതിന്റെയും പ്രാധാന്യം ഊന്നിപ്പറഞ്ഞ ദേശീയ ജൈവ കാർഷിക കേന്ദ്രം ഡയറക്ടർ എഞ്ചിനീയർ സുൽത്താൻ അൽ ഈദ് അതിനുള്ള സാങ്കേതിക സഹായങ്ങളും പ്രോത്സാഹവനവും കർഷകർക്ക് ലഭ്യമാക്കുമെന്നും പറഞ്ഞു. കേന്ദ്രത്തിലെ ഹരിതഗൃഹങ്ങൾ, ഓർഗാനിക് പൗൾട്രി യൂണിറ്റ്, മണ്ണിര കമ്പോസ്റ്റ് ഉൽപ്പാദിപ്പിക്കുന്നതിനുള്ള പ്രൊഡക്ഷൻ യൂണിറ്റ്, ലബോറട്ടറികൾ, ഗവേഷണ കേന്ദ്രങ്ങൾ എന്നിവയും ഉന്നത തല സംഘം സന്ദർശിച്ചു.
കൂടുതല് വായിക്കുക
ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)