ന്യൂദൽഹി- വിധവയായ യുവതിക്ക് 29 ആഴ്ച പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകി പുറപ്പെടുവിച്ച വിധി ദൽഹി ഹൈക്കോടതി പിൻവലിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ സമർപ്പിച്ച അപ്പീൽ പരിഗണിച്ച് ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് വിധി പിൻവലിച്ചത്. ഈ മാസം നാലിനാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചിരുന്നത്്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ വിവാഹിതയായ യുവതിയുടെ ഭർത്താവ് ഒക്ടോബറിലാണ് മരിച്ചത്. ഭർത്താവിന്റെ മരണത്തോടെ ഗുരുതരമായ മാനസിക സമ്മർദ്ദത്തിലായ യുവതി ഗർഭഛിദ്രം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുകയായിരുന്നു. ഹർജിക്കാരിയുടെ ആവശ്യവും അവരുടെ മാനസികനില പരിശോധിച്ച റിപ്പോർട്ടുകളും പരിഗണിച്ചാണ് കോടതി നേരത്തെ അബോർഷന് അനുമതി നൽകിയത്. എന്നാൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) കോടതിയിൽ നൽകിയ റിപ്പോർട്ടിൽ ഗർഭകാലം 29 ആഴ്ച ആയതിനാൽ ഗർഭഛിദ്രത്തിന് അനുമതി നൽകരുതെന്ന നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശം എന്ന നിലയിൽ അബോർഷൻ അനുവദിക്കരുതെന്ന് കേന്ദ്ര സർക്കാറും ഈ കേസിൽ നിലപാട് അറിയിക്കുകയായിരുന്നു. ഇതോടെയാണ് നേരത്തെ പുറപ്പെടുവിച്ച വിധി ഹൈക്കോടതി പിൻവലിച്ചത്