വിഷപ്പാമ്പുകള്‍ക്കെതിരെ പൊരുതും; മേജര്‍ രവിക്ക് പ്രശംസയുമായി സമൂഹ മാധ്യമങ്ങള്‍

പ്രളയത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനിടെ കുടുങ്ങിപ്പോയതും ഒരു രാത്രി മുസ്ലിം പള്ളിയില്‍ അഭയം തേടേണ്ടിവന്നതും ഒടുവില്‍ മത്സ്യ തൊഴിലാളികള്‍ രക്ഷിക്കാന്‍ വന്നതുമെല്ലാം വിശദീകരിക്കുന്ന വിഡിയോക്ക് പിന്നാലെ  സംവിധായകന്‍ മേജര്‍ രവിക്ക് സമൂഹമാധ്യമങ്ങളില്‍ പ്രശംസ.

മദ്‌റസയില്‍ 200 ഹിന്ദുകുടുംബങ്ങളാണ് മുസ്ലിംകളോടൊപ്പം കഴിച്ചുകൂട്ടിയത്. എന്നാല്‍ അപ്പോള്‍ ആരും മതമോ ജാതിയോ രാഷ്ട്രീയമോ ഒന്നും ചിന്തിച്ചില്ല. താനൊരു മേജറായിരുന്നെന്ന് പറഞ്ഞിട്ടുപോലും സൈന്യത്തിന്റെ ഹെലികോപ്റ്ററിന് അവിടെയത്തെി രക്ഷിക്കാനായില്ല.

മത്സ്യതൊഴിലാളികളാണ് ബോട്ടുമായത്തെി അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ഈ ദിവസങ്ങളില്‍ അവിടെ കുടുങ്ങിപ്പോയവരോ രക്ഷാദൂതരായി എത്തിയവരോ മതമോ ജാതിയോ ഒന്നും നോക്കിയില്ല. എല്ലാവരും മനുഷ്യരായിരുന്നു.

മുഖ്യമന്ത്രി പറയുന്നു, കേരളം പുനര്‍നിര്‍മിക്കുമെന്ന്. ഞാന്‍ പറയുന്നു, കേരളം പുനരുദ്ധരിക്കുകയല്ല, പുതിയ കേരളം സൃഷ്ടിക്കുകയാണ് ഇനി വേണ്ടത്. എല്ലാ വൃത്തികേടുകളും നീക്കിക്കളഞ്ഞ് പുതിയൊരു കേരളം. അതിനുവേണ്ടിയാണ് ഇനി ഞാന്‍ നിലകൊള്ളുക. ജാതിയും മതവും വര്‍ഗീയതയും ഒന്നുമില്ലാത്ത മനുഷ്യരുടെ കേരളം.

ഇതിനിടയിലും ചില വിഷ പാമ്പുകള്‍ വര്‍ഗീയത തുപ്പാന്‍ ശ്രമിക്കുന്നുണ്ട്. അവരെ ചെറുക്കാന്‍ ഞാനുണ്ടാവും മുന്നില്‍. ഈ പ്രളയം കൊണ്ട് നാം പഠിക്കണം. ഇതൊക്കെ റിയലൈസ് ചെയ്യാന്‍ ഇനിയുമൊരു പ്രളയം കൊണ്ടുവരണമെന്ന് പറഞ്ഞാല്‍, നമുക്ക് സാധിക്കില്ല അത്, അതിന് ശഠിക്കരുത്.''-മേജര്‍ രവി പറയുന്നു.

വര്‍ഗീയത പറയുന്നുവെന്ന് നേരത്തെ പലതവണ ആരോപണം നേരിട്ടയാളാണ് മേജര്‍ രവി. അദ്ദേഹത്തിന്റെ പുതിയ നിലപാടിനെ പരക്കെ സ്വാഗതം ചെയ്യുകയാണ് സോഷ്യല്‍ മീഡിയ.

 

Latest News