Sorry, you need to enable JavaScript to visit this website.

ജീപ്പ് വീട്ടിലേക്ക് ഇടിച്ച് കയറ്റി ഭാര്യാമാതാവിനെ കൊല്ലാൻ ശ്രമം; യുവാവ് കസ്റ്റഡിയിൽ 

ഇടുക്കി- ഭാര്യവീട്ടിലേക്ക് ജീപ്പിടിച്ച് കയറ്റി ഭാര്യാമാതാവിനെ കൊല്ലാൻ യുവാവിന്റെ ശ്രമം.  അറക്കുളം പതിപ്പിള്ളിയിൽ ഇന്നലെ സന്ധ്യയോടെയാണ് സംഭവം. ഭാര്യയും ഭാര്യാമാതാവും പരിക്കുകളോടെ രക്ഷപ്പെട്ടു.  വീടിന്റെ സിറ്റൗട്ടും വാതിലും ജനലുകളും അക്രമത്തിൽ തകർന്നു.  വീട്ടിലുണ്ടായിരുന്ന പിഞ്ചുകുഞ്ഞടക്കം 5 കുട്ടികളും 3 സ്ത്രീകളും അടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു. സംഭവത്തിൽ പതിപ്പിള്ളി സൂര്യകുന്നേൽ പ്രേംജിത്തിനെ (കണ്ണൻ-37) പോലീസ് കസ്റ്റഡിയിലെടുത്തു. 
ഇന്നലെ വൈകിട്ടാണ് സംഭവങ്ങളുടെ തുടക്കം. സംഭവം നടന്ന വീടിന് 150 മീറ്റർ അകലെയുള്ള വീട്ടിലാണ് പ്രേംജിത്ത് താമസിക്കുന്നത്. ഇവിടെ വച്ച് ഭാര്യയുമായി വഴക്കുണ്ടാകുകയും പേടിച്ച് കരഞ്ഞ ഇളയകുട്ടിയെ മർദിക്കുകയും ചെയ്തു. ഭയന്ന ഭാര്യ 10, 8, 5 വീതം പ്രായമുള്ള കുട്ടികളുമായി അമ്മയുടെ അടുത്തേക്ക് പോയി. വൈകാതെ ഇവിടെ എത്തി പ്രേംജിത്ത് പ്രശ്നങ്ങളുണ്ടാക്കി. ഭാര്യയുടെ തല ഭിത്തിയിൽ ഇടിപ്പിക്കുകയും ഭാര്യാമാതാവിനെ അടിക്കുകയും ചെയ്തു. ഭാര്യാ സഹോദരിയേയും ആക്രമിക്കാൻ ശ്രമിച്ചു. പനിച്ച് വിറച്ചിരിക്കുന്ന കുഞ്ഞ് കൈയിലിരിക്കെയാണ് സംഭവം. 
ഇതിനിടെ സമീപത്ത് താമസിക്കുന്ന ബന്ധുവെത്തിയതാണ് രക്ഷയായത്. പിന്നാലെ സ്ത്രീകൾ വീട്ടിൽ കയറി വാതിലടച്ചു. അൽപ്പ സമയത്തിനകം കമാൻഡർ ജീപ്പ് വീട്ടിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. മൂന്ന് തവണ വാഹനം മുന്നോട്ടും പിന്നോട്ടും എടുത്ത് വാതിൽ പൊളിച്ചു. ഇതിനിടെയാണ് ഭാര്യക്കും ഭാര്യാമാതാവിനും ചെറിയ പരിക്കേറ്റത്.  
ബഹളം കേട്ട് ആളുകളെത്തിയെങ്കിലും അസഭ്യവർഷവുമായി ഇയാൾ വീടിന് മുന്നിൽ നിന്ന് മാറാതെ നിന്നു. പോലീസെത്തിയാണ് ഇയാളെ പിടികൂടിയത്. വീടിന് ഏതാണ്ട് ഒരു ലക്ഷം രൂപയുടെ നാശമുണ്ടായി. മുമ്പും ഇയാൾ ഈ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയിട്ടുണ്ട്. തോക്കുമായെത്തി കൊല്ലുമെന്ന് ഭീഷണിമുഴക്കിയതായും പറയുന്നു.

തലങ്ങും വിലങ്ങും ബൈക്കുകള്‍; സൗദി റോഡുകളില്‍ ചങ്കിടിപ്പ്

Latest News