Sorry, you need to enable JavaScript to visit this website.

രോഹിത് വെമുലയുടെ പോരാട്ടം വെറുതെയാകില്ല, എട്ടാം ചരമവാർഷികത്തിൽ അനുസ്മരണവുമായി രാഹുൽ

ന്യൂദൽഹി- ഇന്ത്യയിലെ വിദ്യാർഥി സമൂഹത്തെ ആകമാനം ഞെട്ടിച്ച സംഭവമാണ് രോഹിത് വെമുല എന്ന ദലിത് വിദ്യാർത്ഥിയുടെ ആത്മഹത്യ. 2016 ജനുവരി 17നാണ് ഹൈദരാബാദ് സർവ്വകലാശാലയിലെ ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുല ആത്മഹത്യ ചെയ്തത്. വെമുലയെ അനുസ്മരിച്ച് ഇന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ അനുസ്മരണ കുറിപ്പ് പങ്കിട്ടു. 
ജീവിതം എല്ലാവർക്കും ഒരുപോലെയല്ലെന്ന കയ്‌പേറിയ സത്യം തന്റെ മരണത്തിലൂടെ രോഹിത് വെമുല ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയെന്ന് രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു. രോഹിത് വെമുല എന്ന മിടുക്കനും ഏറെ സ്വപ്‌നങ്ങളുമുള്ള വിദ്യാർത്ഥി ഈ ലോകം വിട്ട് ഇന്ന് 8 വർഷം തികയുന്നു. അധഃസ്ഥിതരുടെ പോരാട്ടങ്ങളുടെ പ്രതീകമായും എണ്ണമറ്റ ആളുകൾക്ക് പ്രചോദനമായും അദ്ദേഹം മാറി. രോഹിതിനെപ്പോലുള്ള നിരവധി ആദർശവാദികളായ യുവാക്കളുടെ അഭിലാഷങ്ങളെ പരാജയപ്പെടുത്തിയ വ്യവസ്ഥിതിക്കെതിരെയാണ് ഇന്ന് നമ്മൾ പോരാടുന്നത് എന്നതിൽ ഞാൻ സംതൃപ്തനാണ്.

നമ്മുടെ പോരാട്ടം നീതിയുക്തമായ ഒരു വ്യവസ്ഥിതിക്ക് ജന്മം നൽകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, എന്നാൽ അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് പുതിയ ജീവൻ ലഭിക്കുകയും തുല്യ അവകാശങ്ങൾ ലഭിക്കുകയും ചെയ്യും. ഇത്തരമൊരു ക്രമീകരണം രോഹിതിനുള്ള യഥാർത്ഥ ആദരവായിരിക്കുമെന്നും രാഹുൽ ഗാന്ധി എഴുതി. 

ബി.ജെ.പിയുടെ വിദ്യാർഥി വിഭാഗമായ എ.ബി.വി.പിയുടെ നേതാവ് സുശീൽ കുമാറിനെ മർദിച്ചു എന്ന തെറ്റായ പരാതിയിലാണ് 2015 ഓഗസ്റ്റിൽ യൂണിവേഴ്‌സിറ്റിയിൽനിന്ന് ദലിത് ഗവേഷക വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തത്. ഇതിനെതിരെ ക്യാംപസിലെ വെള്ളിവടയിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. ഇതേ തുടർന്ന് വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്നും പുറത്താക്കുകയും ഭരണകാര്യാലയത്തിലും മറ്റു പൊതു ഇടങ്ങളിലും പ്രവേശിക്കുന്നതിൽ നിന്നും വിലക്കി സർവ്വകലാശാല ഉത്തരവിറക്കുകയും ചെയ്തു. അംബേദ്കർ സ്റ്റുഡന്റ്‌സ് അസോസിയേഷന്റെ (എ.എസ്.എ) പ്രവർത്തകനായിരുന്നു രോഹിത്. 

രോഹിതിന്റെ 25000 രൂപയുടെ സ്‌കോളർഷിപ്പ് വി.സി അന്യായമായി തടഞ്ഞ് വെച്ചതിനെ തുടർന്ന് തനിക്കത് അനുവദിച്ച് തരുന്നിലെങ്കിൽ കുറച്ച് വിഷമോ കയറോ പകരം തരണമെന്ന് രോഹിത് വി സി ക്ക് അയച്ച കത്തിൽ വ്യക്തമാക്കിയിരുന്നു. തന്നെ ജീവിക്കാൻ അനുവദിക്കണമെന്നും രോഹിത് അപേക്ഷിച്ചിരുന്നു. 

Latest News