ചെറുവത്തൂർ-നാലിലാംകണ്ടം ഗവ.യു.പി സ്കൂൾ മറ്റിടങ്ങളിൽ നിന്നും അൽപം വേറിട്ടതാണ്.ഓരോ വർഷവും സ്കൂൾ വളപ്പിൽ സമൃദ്ധമായുണ്ടാകുന്ന പലനിയം പഴങ്ങൾ,അവ പാകമാകുന്നതു വരെ ക്ഷമയോടെ കാത്തിരിക്കുന്ന കുട്ടികൾ. വിളവെടുത്താൽ പിന്നെ മതിയാവോളം മധുരം രുചിക്കുന്നതും കുട്ടികൾ തന്നെ. കഴിഞ്ഞ ദിവസം മൂസമ്പിയായിരുന്നു കുട്ടികൾക്ക് മധുരമേകിയത്. മുന്നൂറിൽ അധികം മധുരമൂറുന്ന മുസമ്പികൾ കുട്ടികൾക്ക് മധുരാനുഭവമേകി.എല്ലാ ശിശുദിനത്തിലും നെല്ലിക്കാ മഹോത്സവം നടത്താറുണ്ട് സ്കൂൾ. കിലോ കണക്കിന് നാടൻ നെല്ലിക്ക അന്നേ ദിവസം കുട്ടികൾക്ക് കിട്ടും.വിവിധയിനം നാട്ടുമാവുകളാൽ സമൃദ്ധം കൂടിയാണ് സ്കൂൾ മുറ്റം. മാമ്പഴക്കാലം ഇവിടെ അക്ഷരാർത്ഥത്തിൽ ഉത്സവമാണ്. പ്രകൃതി സ്നേഹികളായ പൂർവസൂരികൾ വെച്ചു പിടിപ്പിച്ച വിവിധയിനം ചെടികൾ ഇന്ന് കുട്ടികൾക്ക് തണലിനൊപ്പം രുചിക്കൂട്ടുമൊരുക്കുകയാണ്.
അഞ്ച് ഏക്കറിൽ പരന്നു കിടക്കുന്ന സ്വാഭാവിക വനത്തിൽ വിവിധയിനം ഔഷധച്ചെടികളും അപൂർവ ഇനം മരങ്ങളുമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും പി.ടി.എ യുടെയും നാട്ടുകാരുടെയും അധ്യാപകരുടെയും കരുതൽ ഇതിനു പിറകിലുണ്ട്. വിശാല പുഷ്പകൃഷിയും പച്ചക്കറി കൃഷിയും മറ്റൊരു പ്രത്യേകതയാണ്.സ്വാഭാവികമായി വളർന്നു നിൽക്കുന്ന മരങ്ങളിലും ചെടി കളികളിലും വിവിധ യിനം പൂമ്പാറ്റകളും ദേശാടന പക്ഷികളുമടക്കം നിത്യ സന്ദർശകരാണ്. പ്രകൃതി സ്നേഹികളുടെയും വിവിധ സഹവാസ ക്യാമ്പുകളുടെയും ഇഷ്ട ഇടം കൂടിയാണ് നാലിലാംകണ്ടം ഗവ:യു.പി സ്കൂൾ.കഴിഞ്ഞ ദിവസം നടന്ന മൂസമ്പി വിളവെടുപ്പിന് ഹെഡ് മിസ്ട്രസ് സുമതി, സ്റ്റാഫ് സെക്രട്ടറി രാധാമണി, അധ്യാപകരായ എം.സുനിൽകുമാർ, ഇ.പി സുരേഷ്, പി.ടി.എ പ്രസിഡന്റ് വി.സന്തോഷ് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി.