Sorry, you need to enable JavaScript to visit this website.

ന്യൂയോര്‍ക്ക് ടൈംസിന് എതിരായ മാനനഷ്ടക്കേസില്‍ ട്രംപിന് തിരിച്ചടി

ന്യൂ യോര്‍ക്ക്- യു. എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ന്യൂയോര്‍ക്ക് ടൈംസിന്് എതിരായ മാനനഷ്ടക്കേസില്‍ കോടതിയില്‍ നിന്ന് തിരിച്ചടി. ന്യൂ യോര്‍ക്ക് ടൈംസ് പത്രത്തിനും മൂന്നു റിപ്പോര്‍ട്ടര്‍മാര്‍ക്കും നാലു ലക്ഷം ഡോളര്‍ കോടതി ചെലവായി ട്രംപ് നല്‍കണമെന്ന് ന്യൂ യോര്‍ക്ക് ജഡ്ജ് റോബര്‍ട്ട് റീഡ് വിധിച്ചു. 

ട്രംപ് കുടുംബത്തിന്റെ സമ്പത്തിനെയും നികുതിയെയും കുറിച്ച് ന്യൂ യോര്‍ക്ക് ടൈംിസില്‍ 2018ല്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് ട്രംപ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം മെയ് മാസം കോടതി കേസ് തള്ളിയിരുന്നു. 

കേസിന്റെ സങ്കീര്‍ണതകള്‍ കണക്കിലെടുക്കുമ്പോള്‍ ട്രംപ് ന്യൂയോര്‍ക്ക് ടൈസ് പത്രത്തിനും റിപ്പോര്‍ട്ടര്‍മാരായ സൂസന്‍ ക്രെയ്ഗ്, ഡേവിഡ് ബാര്‍സ്റ്റോ, റസല്‍ ബട്ട്നര്‍ എന്നിവര്‍ക്കും 392,000 ഡോളര്‍ നഷ്ടപരിഹാരമായി നല്‍കണമെന്നത് ന്യായമാണെന്ന് ജഡ്ജ് റീഡ് പറഞ്ഞു.

ട്രംപിന്റെ ബന്ധു മേരി ട്രംപ് റിപ്പോര്‍ട്ടര്‍മാര്‍ക്കു നികുതി രേഖകള്‍ നല്‍കിയെന്ന ആരോപണത്തില്‍ കോടതി തീര്‍പ്പു കല്‍പിച്ചിട്ടില്ലാത്തതിനാല്‍ പ്രസ്തുത കേസ് തുടരും. 

വിമര്‍ശകരുടെ വായടക്കാന്‍ അടിസ്ഥാനരഹിതമായ മാനനഷ്ട കേസ് നല്‍കുന്നതിനെ വിലക്കുന്ന പുതുക്കിയ നിയമം പത്ര സ്വാതന്ത്ര്യത്തിനു ശക്തമായ സംരക്ഷണമാണ് നല്‍കുന്നതെന്നു ടൈംസ് വക്താവ് ഡാനിയേലെ റോഡ്സ് ഹാ ചൂണ്ടിക്കാട്ടി. നീതിന്യായ സംവിധാനം ദുരുപയോഗപ്പെടുത്തി മാധ്യമങ്ങളെ നിശ്ശബ്ദരാക്കാന്‍ ശ്രമിക്കുന്നവര്‍ക്കു കോടതി ശക്തമായ താക്കീതാണ് നല്‍കിയതെന്നും അവര്‍ പറഞ്ഞു. 

ട്രംപിന്റെ പിതാവ് ഫ്രെഡ് ട്രംപ് മകനു 413 മില്യന്‍ ഡോളറെങ്കിലും നല്‍കിയിരുന്നു എന്നു പത്രം റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ താന്‍ സ്വയം സമ്പാദിച്ചതാണ് സ്വത്തെന്ന വാദമാണ് ട്രംപ് മുന്നോട്ടുവെച്ചത്. എന്നാല്‍ താനാണ് രേഖകള്‍ കൈമാറിയതെന്ന് മേരി  ട്രംപ് ഒരു പുസ്തകത്തില്‍ പറഞ്ഞിരുന്നു. വ്യക്തിവൈരാഗ്യത്തിന്റെ പേരിലുള്ള റിപ്പോര്‍ട്ടിന്റെ പേരില്‍ തനിക്കു 100 മില്യണ്‍ ഡോളര്‍ നല്‍കാണമെന്നാണ് ട്രംപ് ആവശ്യപ്പെട്ടത്.

ഡൊണാള്‍ഡ് ട്രംപിന്റെ സഹോദരന്‍ ഫ്രെഡ് ട്രംപ് ജൂനിയറിന്റെ മകളും ട്രംപിന്റെ കടുത്ത വിമര്‍ശകയുമായ  മേരി ട്രംപ് (നടത്തിയ ഇടപെടലുകളാണ് കേസില്‍ ട്രംപിന് കോടതിയില്‍ നിന്ന് നേരിട്ട തിരിച്ചടിക്ക് കാരണമായത്. ട്രംപിനെ ക്രിമിനല്‍, ക്രൂരന്‍, വഞ്ചകന്‍ എന്നൊക്കെയാണ് മേരി വിശേഷിപ്പിച്ചത്.

Latest News