തിരുവനന്തപുരം - പൂജപ്പുര സെൻട്രൽ ജയിലിൽ റിമാൻഡിലുള്ള യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിലിന് പക്ഷാഘാതത്തിന്റെ തുടക്കമെന്ന് മെഡിക്കൽ റിപോർട്ട്. പക്ഷാഘാതം പലതവണ വന്നു പോയെന്നും ഇടതുവശത്തിന് ബലക്കുറവുണ്ടെന്നും മെഡിക്കൽ റിപോർട്ട് വ്യക്തമാക്കുന്നു.
പിണറായി സർക്കാറിന്റെ നവകേരള സദസ്സിലെ പോലീസ് രാജിനെ തുടർന്ന് നടത്തിയ യൂത്ത്‌കോൺഗ്രസ് സെക്രട്ടറിയേറ്റ് മാർച്ചിലെ അതിക്രമ കേസിൽ ചൊവ്വാഴ്ച വൈകീട്ടാണ് രാഹുലിനെ കോടതി റിമാൻഡ് ചെയ്തത്. രാഹുലിന്റെ ജാമ്യഹർജി തള്ളി 14 ദിവസത്തേക്കാണ് രാഹുലിനെ റിമാൻഡ് ചെയ്തത്.
വാർത്താമാധ്യമങ്ങളിലൂടെ മുഖ്യമന്ത്രിയെ അതിരൂക്ഷമായി വിമർശിക്കുന്നതാണ് രാഹുിലിന്റെ അറസ്റ്റിന് കാരണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. രാഹുൽ അക്രമം ആസൂത്രണം ചെയ്തുവെന്ന് പറഞ്ഞാണ് കേസെടുത്തത്. അങ്ങനെയെങ്കിൽ കണ്ണൂർ കല്യാശ്ശേരിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ തലയിൽ സി.പി.എം ക്രിമിനലുകൾ മൺച്ചട്ടി കൊണ്ട് അടിച്ചത് ജീവൻ രക്ഷാപ്രവർത്തനമാണെന്ന് ന്യായീകരിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണ് ആദ്യം കേസെടുക്കേണ്ടതെന്നും പ്രതിപക്ഷ നേതാവ് ഓർമിപ്പിച്ചു.