ന്യൂദൽഹി- പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ഫെയ്‌സ്ബുക്ക് പേജിൽ മലയാളികളുടെ മിന്നലാക്രമണം. പ്രളയദുരന്തത്തിനിരയായ കേരളത്തിനുള്ള സഹായം നിഷേധിച്ചതോടെയാണ് മലയാളികൾ മോഡിയുടെ പേജിൽ പൊങ്കാല തുടങ്ങിയത്.
കേരളത്തിലെ പ്രളയക്കെടുതി നേരിടാൻ വിദേശ സഹായം സ്വീകരിക്കില്ലെന്ന് കേന്ദ്ര സർക്കാർ ബുധനാഴ്ച്ചയാണ് വ്യക്തമാക്കിയത്. യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായം ഉൾപ്പെടെയുള്ളത് വിവാദത്തിലായ പശ്ചാത്തലത്തിലാണ് നിലപാട് വ്യക്തമാക്കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയത്.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്താൻ ഇന്ത്യക്ക് സ്വയം കഴിയുമെന്നും സഹായ വാഗ്ദാനങ്ങൾക്ക് നന്ദിയുണ്ടെന്നുമാണ് വിദേശ സഹായങ്ങൾ സ്വീകരിക്കില്ലെന്ന് വ്യക്തമാക്കിയ പത്രക്കുറിപ്പിൽ പറഞ്ഞിരിക്കുന്നത്. അതേസമയം,
വിദേശ ഫൗണ്ടേഷനുകൾ വഴി സഹായം സ്വീകരിക്കാമെന്നും വിദേശ മന്ത്രാലയം പറയുന്നുണ്ട്. യു.എ.ഇ പ്രഖ്യാപിച്ച 700 കോടി രൂപയുടെ സഹായത്തിനുപുറമെ, ഖത്തർ വാഗ്ദാനം ചെയ്ത 35 കോടി രൂപയും കേരളത്തിനു നഷ്ടമാകും. ഇതോടെയാണ് മലയാളികൾ പൊങ്കാല തുടങ്ങിയത്.