Sorry, you need to enable JavaScript to visit this website.

ഒടുവില്‍ പാര്‍ട്ടിയും കൈവിട്ടു, ബിഷപ്പുമാര്‍ക്കെതിരെയുള്ള പ്രസ്താവന മന്ത്രി സജി ചെറിയാന്‍ പിന്‍വലിച്ചു

തിരുവനന്തപുരം - പ്രധാനമന്ത്രിയുടെ വിരുന്നില്‍ പങ്കെടുത്ത ബിഷപ്പുമാര്‍ക്കെതിരെ നടത്തിയ പ്രസ്താവന മന്ത്രി സജി ചെറിയാന്‍ പിന്‍വലിച്ചു. മന്ത്രിക്കെതിരെ വിവിധ ക്രിസ്ത്യന്‍ സംഘടനകള്‍ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. മന്ത്രി പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ സര്‍ക്കാറുമായി സഹകരിക്കില്ലെന്ന് കെ സി ബി സി അറിയിച്ചിരുന്നു. സജി ചെറിയാന്റെ പ്രസ്താവനയെ സി പി എം നേതൃത്വവും തള്ളിയിരുന്നു. തന്റെ പരാമര്‍ശങ്ങളില്‍ വന്ന ചില കാര്യങ്ങള്‍ പുരോഹിതര്‍ സൂചിപ്പിച്ചു. 'കേക്ക് , വൈന്‍, രോമാഞ്ചം' എന്ന ഭാഗം പ്രയാസം ഉണ്ടാക്കിയെങ്കില്‍ ആ വാക്കുകള്‍ പിന്‍വലിക്കുന്നുവെന്ന് സജി ചെറിയാന്‍ പറഞ്ഞു. വിരുന്നിന്റെ ഭാഗമായി വീഞ്ഞും കേക്കും എന്നു പറഞ്ഞ ഭാഗം പ്രയാസമായി തോന്നിയിരിക്കാം. എന്നാല്‍ കേക്കിന്റെയും വീഞ്ഞിന്റെയും പ്രശ്‌നമല്ല ഞാന്‍ ഉന്നയിച്ചത്. മണിപ്പുര്‍ പ്രശ്‌നത്തില്‍ തന്റെ രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ല. തന്റെ വ്യക്തിപരമായ അഭിപ്രായമാണ് പറഞ്ഞത്. അത് തന്റെ നിലപാട് മാത്രമായി കണ്ടാല്‍ മതി. ഖേദം പ്രകടിപ്പിക്കുന്നു. എല്ലാ ബിഷപ്പുമാരുമായും വ്യക്തിബന്ധമുണ്ട്. അവരെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. ആരെയെങ്കിലും ഭയപ്പെട്ട്, കീഴ്‌പ്പെട്ട് പോകാന്‍ സാധിക്കില്ലെന്ന് അദ്ദേഹം പ്രതികരിച്ചു.
താന്‍ ഒരു രാഷ്ട്രിയ പ്രശ്‌നമാണ് ഉന്നയിച്ചത്, താന്‍ ഒരു മതേതരവാദിയാണ്. അത് പൊതു സമൂഹത്തില്‍ പങ്കുവച്ചു. പങ്കെടുത്തവരാരും പ്രശ്‌നങ്ങള്‍ ഉന്നയിച്ചില്ല. ആരെയാണ് ഇവര്‍ ഭയപ്പെടുന്നത്. ഇതൊരു ജനാധിപത്യ രാജ്യമല്ലെയെന്നും അദ്ദേഹം ചോദിച്ചു. മണിപ്പൂര്‍ പ്രശ്‌നം സ്‌നേഹബുദ്ധ്യ എങ്കിലും ഉന്നയിക്കണമായിരുന്നു. ഈ പ്രശ്‌നത്തില്‍ കോണ്‍ഗ്രസ് ബിജെപിക്കെതിരെ ഒരു വാക്ക് മിണ്ടിയോ, ന്യൂനപക്ഷ വിഭാഗത്തിന് നല്ല ആശങ്കയുണ്ട്. ഇവിടെ ഇടതുപക്ഷം ഉള്ളതു കൊണ്ടാണ് ആ പ്രശ്‌നം ഇല്ലാത്തതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര മന്ത്രി വി മുരളീധരന്‍ മുതലെടുപ്പിന് ശ്രമിക്കുകയാണ്. മുസ്ലീമിനെ അകറ്റി ക്രിസ്ത്യാനിയെ പിടിക്കാനാണ് ബി ജെ പി ശ്രമിക്കുന്നത്. വീടുകള്‍ കയറി മുസ്ലീങ്ങളെ കുറിച്ച് കുറ്റം പറയുന്നു. ആ പ്രസ്താവന മുരളീധരന് കൊണ്ടു. ചില മാധ്യമങ്ങള്‍ തന്നെ വ്യക്തിപരമായി അക്രമിച്ചു. ബി ജെ പിയുടെ ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ മരണം വരെ പോരാടുമെന്നും അതാണ് തന്റെ രാഷ്ട്രിയ നിലപാടെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

Latest News