Sorry, you need to enable JavaScript to visit this website.

സിന്ധു സൂര്യകുമാറിനെതിരായ മുന്‍ സബ് ജഡ്ജി  സുദീപിന്റെ എഫ്ബി പോസ്റ്റ് ഹൈക്കോടതി പിന്‍വലിപ്പിച്ചു

കൊച്ചി- ഹൈക്കോടതി ഇടപെടലില്‍ ഏഷ്യാനെറ്റ് എക്സിക്യൂട്ടീവ് എഡിറ്റര്‍ സിന്ധു സൂര്യകുമാറിനെതിരായ അശ്ലീല പോസ്റ്റ് മുന്‍ സബ് ജഡ്ജ് എസ്. സുദീപ് പിന്‍വലിച്ചു. രാജ്യത്തിനുള്ളില്‍ മാത്രം പോസ്റ്റ് നീക്കിയ ഫെയ്സ്ബുക്ക് നടപടി അംഗീകരിക്കില്ലെന്ന് വ്യക്തമാക്കിയാണ് പ്രതിയായ സുദീപിനെ കൊണ്ട് തന്നെ കോടതി പോസ്റ്റ് നീക്കം ചെയ്യിപ്പിച്ചത്. സാധാരണ കേസുകളില്‍ പോലീസ് തന്നെ പോസ്റ്റ് നീക്കി ഉറപ്പാക്കേണ്ട നീതി ഫെയ്സ്ബുക്ക് മാതൃ കമ്പനിയായ മെറ്റയെ കക്ഷിചേര്‍ത്തുള്ള മാസങ്ങള്‍ നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് സാധ്യമായത്.
കഴിഞ്ഞ ജൂലൈ മാസത്തില്‍ ഹീനമായ ഭാഷയിലെഴുതിയ ഫെയ്സ്ബുക്ക് അശ്ലീല പോസ്റ്റില്‍ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. പോലീസും കേസെടുത്തു. എന്നിട്ടും പോസ്റ്റ് പിന്‍വലിക്കാതിരുന്ന എസ് സുദീപ് ഒടുവില്‍ ഹൈക്കോടതി ഇടപെടലില്‍ ആറ് മാസങ്ങള്‍ക്ക് ശേഷം പോസ്റ്റ് നീക്കം ചെയ്തു. കേസ് ഹൈകോടതിയിലെത്തിയതോടെ ഈ പോസ്റ്റിന് ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റ രാജ്യത്തിനുള്ളില്‍ പൂട്ടിട്ടിരുന്നു. എന്നാല്‍ ഇന്ത്യയില്‍ മാത്രമാണ് പോസ്റ്റിന് ജിയോ ബ്ലോക്കിംഗ് മെറ്റ നടത്തിയത്. ഇതോടെ വിദേശരാജ്യങ്ങളില്‍ പോസ്റ്റ് അതേപോലെ തുടര്‍ന്നു. വിഷയം ശ്രദ്ധയില്‍പെടുത്തിയപ്പോള്‍ പോസ്റ്റ് എല്ലായിടത്ത് നിന്നും നീക്കം ചെയ്യണമെന്നും പ്രചരിപ്പിക്കുന്നത് തടയണമെന്നും ഹൈക്കോടതി ജഡ്ജ് മുഹമ്മദ് നിയാസ് ശക്തമായ നിലപാട് എടുത്തു. ഇതോടെയാണ് സുദീപിന് തന്നെ പോസ്റ്റ് നീക്കം ചെയ്യാന്‍ നിശ്ചിത സമയം മെറ്റ അനുവദിച്ചത്.
പിന്നാലെ മുന്‍ സബ് ജഡജി  തന്റെ അക്കൗണ്ടില്‍ നിന്ന് അശ്ലീല പോസ്റ്റ് നീക്കം ചെയ്തു. നിയമവഴിയില്‍ മെറ്റ കമ്പനിയുമായി പുതിയൊരു അദ്ധ്യായം കൂടിയാണ് ഈ കേസ് തുറന്നിടുന്നത്. ഹൈക്കോടതിയുടെ അധികാര പരിധില്‍ അല്ലാത്തതിനാല്‍ രാജ്യത്തിന് പുറത്ത് അശ്ലീല പോസ്റ്റ് നീക്കം ചെയ്യാനാകില്ലെന്നായിരുന്നു കേസ് പരിഗണിച്ചപ്പോള്‍ മെറ്റയുടെ നിലപാട്. മുന്‍ സബ് ജഡ്ജി എഴുതിയത് ആരും ആരെക്കുറിച്ചും എഴുതാന്‍ പാടില്ലാത്ത ഭാഷയെന്ന് പരാമര്‍ശിച്ച ജസ്റ്റിസ് മുഹമ്മദ് നിയാസ് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്നും ഉടന്‍ പോസ്റ്റ് നീക്കം ചെയ്യണമെന്ന ഉത്തരവില്‍ ഉറച്ച് നിന്നു. കോടതിയുടെ അധികാര അതിര്‍ത്തി സംബന്ധിച്ച മെറ്റയുടെ വാദം വിശദമായി പിന്നീട് പരിശോധിക്കുമെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് മെറ്റ കമ്പനി എസ് സുദീപിന് ഈ പോസ്റ്റില്‍ ആക്സെസ് അനുവദിച്ചതും അശ്ലീല പോസ്റ്റ് പ്രതി തന്നെ നീക്കം ചെയ്തതും.
വാദത്തിനിടെ കേസില്‍ കുറ്റപ്പത്രം സമര്‍പ്പിച്ചതായി കന്റോണ്‍മെന്റ് പോലീസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. എന്നാല്‍ ഐടി വകുപ്പിലെയടക്കം നിസാര വകുപ്പുകള്‍ ചുമത്തി കേസെടുത്ത പൊലീസ്, പ്രതിയെ ചോദ്യം ചെയ്യാനോ അശ്ലീല പോസ്റ്റിട്ട ഉപകരണങ്ങള്‍ പിടിച്ചെടുക്കാനോ ഇതുവരെ തയ്യാറായിട്ടില്ല. പോസ്റ്റ് നീക്കം ചെയ്യണമെന്ന ആവശ്യം പോലീസ് സാങ്കേതികത്വം പറഞ്ഞ് ഒഴിഞ്ഞതോടെയാണ് ഏഷ്യാനെറ്റ് ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റര്‍ കഴിഞ്ഞ നവംബറില്‍ ഹൈക്കോടതിയെ സമീപിച്ചത്.

Latest News