കേരളത്തിന്റെ നഗരവൽക്കരണത്തിന്റെ വിവിധ വശങ്ങൾ മനസ്സിലാക്കുന്നതിനും ഭാവിയിലേക്കുള്ള സാധ്യതകളും വെല്ലുവിളികളും വിലയിരുത്തുന്നതിനുമായി ഒരു നഗരനയ കമ്മീഷൻ രൂപീകരിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണ്.
രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിൽ നിന്നു വ്യത്യസ്തമായ പല സവിശേഷതകളും കേരളത്തിനുണ്ടെന്നു പറയാറുണ്ടല്ലോ. അതിലൊന്നാണ് നഗരവൽക്കരണം. മറ്റു സംസ്ഥാനങ്ങളിലെ നഗരവൽക്കരണം പ്രധാനമായി അവിടങ്ങളിലേക്ക് ഗ്രാമങ്ങളിൽ നിന്നുള്ള കുടിയേറ്റത്തിന്റെ തുടർച്ചയാണ്. കേരളത്തിലും ആ പ്രവണതയുണ്ടെങ്കിലും അതല്ല പ്രധാനം. നമ്മുടെ നഗരങ്ങൾ വളർന്ന് വളർന്ന് ഗ്രാമങ്ങളെ ഇല്ലാതാക്കുകയാണ്. ഫലത്തിൽ കേരളം ഒന്നടങ്കം ഒരു നഗരമാകുന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നത്. തീർച്ചയായും ആദിവാസി മേഖലകളടക്കം ഒരുപാട് പ്രദേശങ്ങൾ വ്യത്യസ്തമാണ്. എങ്കിലും സംസ്ഥാനത്തിന്റെ മഹാഭൂരിഭാഗവും ഒറ്റ നഗരത്തിന്റെ സ്വഭാവത്തിലേക്ക് നീങ്ങുകയാണ്. അതിനാൽ തന്നെ വ്യത്യസ്തമായൊരു നഗര നയം നമുക്കാവശ്യമാണ്. അതിന് ഈ തീരുമാനം സഹായകമാകുമെങ്കിൽ നന്ന്.
കാലാവസ്ഥ വ്യതിയാനം ഏറ്റവും ശക്തമായി ബാധിച്ച ഒരു സംസ്ഥാനം എന്ന നിലയിലും അതീവ സങ്കീർണമായ നഗരവൽക്കരണ പ്രക്രിയക്ക് വിധേയമാവുന്ന ഒരു പ്രദേശം എന്ന നിലയിലും സംസ്ഥാനത്തിന് ഒരു നഗരനയം അ നിവാര്യമാണെന്നാണ് സർക്കാർ തീരുമാനം. ലോകത്തെ വിവിധ നഗരങ്ങളിൽ പരന്നു കിടക്കുന്ന ഒരു സമൂഹം എന്ന നിലയിൽ, കേരളത്തെ സംബന്ധിച്ചിടത്തോളം നഗരവൽക്കരണത്തെ കുറിച്ചുള്ള ഒരു ആഗോള കാഴ്ചപ്പാടും വികസിപ്പിക്കണം. അതിനാൽ തന്നെ ദേശീയവും അന്തർദേശീയവുമായ പ്രവർത്തന അനുഭവമുള്ള വിദഗ്ധർ ഉൾക്കൊള്ളുന്ന ഒരു കമ്മീഷൻ രൂപീകരിക്കാനാണ് സർക്കാർ തീരുമാനം. നവകേരള നിർമിതിയിലെ സുപ്രധാന ചുവടുവെപ്പായിരിക്കും സമഗ്രമായ നഗര നയം രൂപീകരിക്കാനുള്ള ഈ നീക്കമെന്നാണ് സർക്കാർ അവകാശവാദം. അതൊക്കെ കാത്തിരുന്നു കാണാം.
മറ്റു പല സംസ്ഥാനങ്ങളിൽ നിന്ന് വ്യത്യസ്തമായി കാര്യമായി വൻ നഗരങ്ങളില്ലാത്ത സംസ്ഥാനമാണ് കേരളം. നമുക്കൊരു മുംബൈയോ ദൽഹിയോ ഇല്ലല്ലോ. കൊച്ചിയെ കുറിച്ചൊക്കെ നമ്മൾ അഭിമാനം കൊള്ളാറുണ്ടെങ്കിലും അതൊന്നും രാജ്യത്തെ വൻ നഗരങ്ങളുടെ അടുത്തൊന്നും എത്തില്ല. അതേസമയം വൻ നഗരങ്ങൾ വികസിക്കുമ്പോൾ കൂടെ വളരുന്ന ചേരികളും ഇവിടെ കുറവാണ്. മറ്റു മിക്ക സംസ്ഥാനങ്ങളിലും കാണുന്ന പോലെ കാര്യമായ നഗര - ഗ്രാമ വ്യത്യാസം കേരളത്തിലില്ല. ജീവിത സൗകര്യങ്ങളിലും നിലവാരത്തിലും ഗതാഗത സൗകര്യങ്ങളിലും പാർപ്പിടങ്ങളിലുമൊക്കെയുള്ള അന്തരം കുറവാണ്. പ്രവാസികൾ ഏറെ കൂടുതലായതിനാൽ സംസ്ഥാനത്തുടനീളം നഗര ഗ്രാമ വ്യത്യാസമില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളും ഫ്ളാറ്റുകളും ഏറെയാണ്. രാജ്യത്തു തന്നെ വലിയ വീടുകൾ നിർമിക്കുന്നതിൽ നാം മുന്നിലാണ്. ജനസാന്ദ്രതയിലും ഭൂമിയുടെ വിലയിലും വളരെ മുന്നിലായതിനാൽ വ്യാവസായിക വികസനത്തിന്റെ സാധ്യത കുറവ്. നിലവിലെ സാധ്യതകളനുസരിച്ച് വികസിക്കാവുന്ന മേഖലകളും വികസിക്കുന്നില്ല. ഉദാഹരണമായി ഐ.ടി തന്നെ. അക്കാര്യത്തിൽ എത്രയോ പിറകിലാണ് ഇപ്പോഴും കേരളം. ഭൂമിയുടെ വില വളരെ കൂടുതലായതിനാൽ കൃഷി വികസിക്കാനും ഇനി കാര്യമായ സാധ്യതയില്ല. വാണിജ്യമാണ് വികസിക്കുന്നത്. എന്തിനും ഏതിനും ഇതരസ ംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥ. അതാകട്ടെ, കൂടുതൽ രൂക്ഷമാകുകയുമാണ്. ഇവയെല്ലാം കമ്മീഷൻ പരിഗണിക്കുമെന്നു കരുതാം. ദേശീയ ജനസംഖ്യ കമ്മീഷൻ കണക്കനുസരിച്ച് 2035 ഓടെ 92.8 ശതമാനത്തിന് മുകളിൽ നഗരവൽക്കരിക്കപ്പെട്ട സംസ്ഥാനമായി കേരളം മാറുമത്രേ. നവകേരള നഗര നയം രൂപീകരിക്കുമെന്ന് ധനകാര്യ മന്ത്രി 2023 ലെ ബജറ്റ് പ്രസംഗത്തിൽ പ്രസ്താവിച്ചിരുന്നു. കേന്ദ്ര സർക്കാർ കരട് നഗര നയത്തിന്റെ ചട്ടക്കൂട് 2018 ൽ പ്രസിദ്ധപ്പെടുത്തിയിരുന്നു. നഗര വികസനം സംസ്ഥാന വിഷയമായതിനാൽ ഓരോ സംസ്ഥാനവും പ്രത്യേകമായി നഗര നയം പ്രസിദ്ധപ്പെടുത്തണമെന്ന് ആ റിേപ്പാർട്ട് ശുപാർശ ചെയ്യുന്നു. അർബൻ കമ്മീഷൻ രൂപീകരിക്കുന്നതിലൂടെ ആദ്യമായി സ്വന്തം നഗര നയം രൂപീകരിക്കുന്ന സംസ്ഥാനമായി കേരളം മാറും.
കേരളത്തിന്റെ നഗരവൽക്കരണ സ്വഭാവവും മാതൃകകളും മനസ്സിലാക്കുക, നഗര വികസനത്തിന്റെ സ്ഥലപരമായ പ്രത്യാഘാതവും സവിശേഷതകളും മനസ്സിലാക്കിക്കൊണ്ട് ശാസ്ത്രീയമായ നഗരാസൂത്രനത്തിന് സഹായകമായ ഉചിതമായ നിർദേശങ്ങൾ സമർപ്പിക്കുക, വിവിധങ്ങളായ നഗരവൽക്കരണ പ്രശ്‌നങ്ങളെ പരിഹരിക്കാൻ സഹായിക്കാനുതകുന്ന പ്രാദേശിക നഗര ഭരണ നിർവഹണ ചട്ടക്കൂട് തയാറാക്കുക, കാലാവസ്ഥ വ്യതിയാനത്തെ മുൻനിർത്തി മാനുഷിക മുഖമുള്ള നഗര വികസനം സാധ്യമാക്കുന്നതിനുള്ള മാർഗങ്ങൾ അന്വേഷിക്കുക, സാങ്കേതികമായി നവീകരിച്ചതും പ്രൊഫഷനൽ സമീപനമുള്ളതുമായ ഭരണ സേവന പ്രവർത്തനങ്ങൾ കാഴ്ച വെയ്ക്കുന്നതിന് നഗരസഭകളെ സഹായിക്കുന്നതിന് വിശദമായ പഠനങ്ങൾ നടത്തി നിർദേശങ്ങൾ നൽകുക, നഗരവൽക്കരണവുമായി ബന്ധപ്പെട്ട വ്യവസായം, ഭാവന നിർമാണം, ഭൂവിനിയോഗം, മാലിന്യ പരിപാലനം, പൈതൃക സംരക്ഷണം തുടങ്ങി വിവിധ മേഖലകളെ ബന്ധപ്പെടുത്തി കേരള നഗരവൽക്കരണം വിശകലനം ചെയ്യുക, വിവിധങ്ങളായ നിയമങ്ങളിലും ചട്ടങ്ങളിലും ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുക തുടങ്ങിയവയൊക്കെയാണ് കമ്മീഷനോട് ആവശ്യപ്പെടുക.
വളരെ പ്രധാനപ്പെട്ട മറ്റൊരു വിഷയം കമ്മീഷന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടുണ്ടോ എന്നറിയില്ല. അത് മാലിന്യ സംസ്‌കരണത്തെ കുറിച്ചാണ്. ഇക്കാര്യത്തിൽ വളരെ പിറകിലാണ് കേരളത്തിലെ നഗരങ്ങൾ. ചെറിയ നഗരങ്ങളായിട്ടു പോലും രാജ്യത്തെ വൻ നഗരങ്ങളോട് താരതമ്യപ്പെടുത്തുമ്പോൾ ഇക്കാര്യം ബോധ്യമാകും. രണ്ടു നേരമെങ്കിലും കുളിക്കുന്ന, സ്വന്തം വീടും പരിസരവും വൃത്തിയാക്കി സൂക്ഷിക്കുന്നവരാണ് നമ്മൾ എന്നാണ് വെപ്പ്. എന്നാൽ പൊതുസ്ഥലങ്ങളുടെ അവസ്ഥയോ? സ്വന്തം മാലിന്യം പൊതുയിടങ്ങളിലേക്ക് വലിച്ചെറിയുന്നതാണ് പൊതുവിൽ നമ്മുടെ രീതി. നഗരസഭകൾക്കാകട്ടെ, മാലിന്യ പ്രശ്‌നത്തിനു പരിഹാരം കാണാൻ ഇന്നോളം കഴിഞ്ഞിട്ടില്ല. മാലിന്യ വിഷയവുമായി എത്രയോ സമരങ്ങൾ കേരളത്തിൽ നടന്നു. എന്നിട്ടും ബ്രഹ്മപുരങ്ങൾ ആവർത്തിക്കുകയാണ്. ഈ കമ്മീഷൻ പ്രധാന അജണ്ടയായി ഈ വിഷയം പരിഗണിക്കുമെന്നു കരുതാം.
ഗതാഗതവുമായി ബന്ധപ്പെട്ടും നിരവധി പ്രശ്‌നങ്ങൾ നിലനിൽക്കുന്നു. നഗര - ഗ്രാമ വ്യത്യാസം കുറവായതിനാൽ വാഹന സാന്ദ്രതയിൽ കേരളം വളരെ മുന്നിലാണല്ലോ. അവയെ ഉൾക്കൊള്ളാവുന്ന റോഡുകളല്ല നമ്മുടേത്.
ഈ കമ്മീഷന്റെ പരിധിയിൽ വരില്ലെങ്കിലും പ്രസക്തമായ മറ്റൊരു വിഷയമുണ്ട്. നഗരവൽക്കരണത്തോടൊപ്പം ഉണ്ടാകേണ്ട സാംസ്‌കാരിക വികാസമാണത്. ്അക്കാര്യത്തിൽ നമ്മൾ വളരെ പിറകിലാണ്. ഇപ്പോഴും മറ്റുള്ളവരുടെ വ്യക്തിപരമായ വിഷയങ്ങളിൽ അനാവശ്യമായി ഇടപെടുകയും അവരുടെ വ്യക്തിത്വും സ്വാതന്ത്ര്യവും അംഗീകരിക്കാതിരിക്കുകയും സദാചാര പോലീസിംഗ് നടത്തുകയും ചെയ്യുന്ന പൊതുപ്രവണതയാണ് നമുക്കുള്ളത്. അക്കാര്യത്തിലും കാര്യമായ നഗര - ഗ്രാമ വ്യത്യാസമില്ല. രാജ്യത്തെ വൻ നഗരങ്ങളിലൊക്കെ തുറിച്ചു നോട്ടമോ കാര്യമായ അക്രമങ്ങേളാ നേരിടാതെ സ്ത്രീകൾക്കും ഇതര ലിംഗ - ലൈംഗിക വിഭാഗങ്ങൾക്കും കഴിയുമ്പോൾ ഇവിടത്തെ അവസ്ഥ കഷ്ടമാണ്. ഇപ്പോഴും ട്രാൻസ്‌ജെൻഡർ വിഭാഗങ്ങളിൽ പെട്ടവർ വലിയൊരു ഭാഗം കേരളത്തിൽ ജീവിക്കാനാവാതെ ചെന്നൈയിലും ബാംഗ്ലൂരിലുമാണ് ജീവിക്കുന്നത്. നഗര ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായ നൈറ്റ് ലൈഫ് ഇപ്പോഴും നമുക്ക് അന്യമാണ്.