ന്യൂഡൽഹി - നരേന്ദ്ര മോഡി സർക്കാരും ബി.ജെ.പിയും ചേർന്ന് രാജ്യത്തിന്റെ ഐക്യവും ജനാധിപത്യവും മതനിരപേക്ഷതയും ദുർബലപ്പെടുത്തുകയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയാ ഗാന്ധി. മോഡി സർക്കാർ ജനാധിപത്യത്തിന്റെ കഴുത്തു ഞെരിക്കുന്നതാണ് പാർല്ലമെന്റിൽ നാം കണ്ടുകൊണ്ടിരിക്കുന്നതെന്നും അവർ വ്യക്തമാക്കി.
പാർലമെൻറിന്റെ ചരിത്രത്തിലൊരിക്കലും ഇത്രയുമധികം പ്രതിപക്ഷ അംഗങ്ങളെ സഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടില്ല. തികച്ചും ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ചതിനാണ് 141 പ്രതിപക്ഷ എം.പിമാരെ സ്പീക്കർ സസ്‌പെൻഡ് ചെയ്തത്. ഇത് വളരെ ബോധപൂർവ്വമായ നീക്കമാണ്. സർക്കാറിന്റെ സുരക്ഷാവീഴ്ച മറക്കാൻ പ്രതിപക്ഷത്തെ മറയാക്കി രക്ഷപ്പെടാനുള്ള കുത്സിത നീക്കമാണിത്. ഇങ്ങനെ എത്ര നാൾ സർക്കാർ മുന്നോട്ടു പോകും? കഴിഞ്ഞ 13ന് രണ്ടുപേർ ലോക്‌സഭാ ചേംബറിൽ അതിക്രമിച്ച് കയറി നടത്തിയ അതിക്രമങ്ങളിൽ അഭ്യന്തര മന്ത്രിയോട് പ്രസ്താവന നടത്താനാണ് പ്രതിപക്ഷ എം.പിമാർ ആവശ്യപ്പെട്ടത്. ഇതിലെന്താണ് തെറ്റ്? ഈ ആവശ്യത്തെ മോഡി ഭരണകൂടം കൈകാര്യം ചെയ്ത രീതി ആർക്കാണ് ന്യായീകരിക്കാനാവുക? ഡിസംബർ 13ന് നടന്ന സംഭവങ്ങൾ, സർക്കാർ വീഴ്ചകൾ ക്ഷമിക്കാവതല്ല. അതീവ ഗുരതരമാണത്. എന്നിട്ടും രാജ്യത്തെ അഭിസംബോധന ചെയ്യാൻ പ്രധാനന്ത്രിക്ക് നാലുദിവസം വേണ്ടി വന്നു. രാജ്യത്തോടും ജനതയോടുമുള്ള മോഡിയുടെ അവഗണനയുടെ സാമ്പിളാണിത്. രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനെപ്പോലുള്ളവരെ അപകീർത്തിപ്പെടുത്താൻ ചരിത്രത്തെ വളച്ചൊടിക്കുകയാണവർ.
ജമ്മു കശ്മീരിനെക്കുറിച്ചുള്ള കോൺഗ്രസ് നിലപാട് വ്യക്തമാണ്. പൂർണ്ണ സംസ്ഥാന പദവി ഉടൻ പുനഃസ്ഥാപിക്കുകയും എത്രയും വേഗം അവിടെ തെരഞ്ഞെടുപ്പ് നടത്തണമെന്നുമുള്ള ആവശ്യത്തിൽനിന്ന് പിന്നോട്ടില്ല. വൈവിധ്യമാണ് ഇന്ത്യയെ ലോകരാഷ്ട്രങ്ങൾക്കിടയിൽ വ്യതിരിക്തമാക്കി നിലനിർത്തുന്നത്. ഈ വൈവിധ്യം ഇല്ലാതാക്കാനും ഭരണഘടന പൗരന് ഉറപ്പുനൽകുന്ന മൗലികമായ അവകാശങ്ങളെ ഹനിക്കാനുമുള്ള നീക്കം വച്ചുപൊറുപ്പിക്കാനാവില്ലെന്നും കോൺഗ്രസ് പാർല്ലമെന്ററി പാർട്ടി യോഗത്തിൽ അവർ വ്യക്തമാക്കി.