ന്യൂദൽഹി- ഇന്ത്യൻ പാർലമെന്റിനകത്ത് കയറി കണ്ണീർ വാതക ഷെൽ പൊട്ടിച്ചതിൽ സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. പാർലമെന്റ് ആക്രമണത്തിന്റെ 22-ാം വാർഷികത്തിൽ നടന്ന ആക്രമണം സർക്കാറിന്റെ സുരക്ഷാ വീഴ്ചയുടെ തെളിവാണെന്ന് കോൺഗ്രസ് ആരോപിച്ചു. പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും രാഷ്ട്രപതി ദ്രൗപതി മുർമുവും ആദരാഞ്ജലി അർപ്പിച്ചിരുന്നു. വൻ സുരക്ഷാ വീഴ്ചയാണ് പാർലമെന്റിൽ സംഭവിച്ചത്. മഞ്ഞ നിറത്തിലുള്ള പുകയാൽ പാർലമെന്റിന്റെ അകം നിറഞ്ഞിരുന്നു. 2001-ലാണ് ഇതിന് മുമ്പ് പാർലമെന്റിൽ ഭീകരാക്രമണമുണ്ടായത്. 'താന ഷാഹി നഹി ചലേഗി' (സ്വേച്ഛാധിപത്യം അംഗീകരിക്കില്ല) തുടങ്ങിയ മുദ്രാവാക്യങ്ങൾ മുഴക്കിയാണ് ഇന്ന് രാവിലെ രണ്ടു പേർ പാർലമെന്റിൽ ആക്രമണം നടത്തിയത്. ടിയർ ഗ്യാസ് പൊട്ടിത്തെറിച്ചതോടെ എം.പിമാരും മന്ത്രിമാരും പാർലമെന്റിൽനിന്ന് ഇറങ്ങിയോടുകയായിരുന്നു. അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പ് പോലെയാകുകയായിരുന്നു പാർലമെന്റ്.
സന്ദർശക ഗ്യാലറിയിൽ നിന്ന് 20 വയസ്സിനടുത്ത് പ്രായമുള്ള രണ്ട് യുവാക്കൾ പെട്ടെന്ന് സഭയുടെ നടുത്തളത്തിലേക്ക് ചാടുകയായിരുന്നു. അവരുടെ കയ്യിലുണ്ടായിരുന്ന ക്യാനിസ്റ്ററുകൾ പൊട്ടിക്കുകയും ചെയ്തു. ഇതിനിടെ ചില എം.പി മാർ പുറത്തേക്ക് ഓടി. മറ്റുള്ളവർ അക്രമികളെ പിടികൂടുകയും ചെയ്തു.
രണ്ടുപേരെയും കോൺഗ്രസ് എം.പി ഗുർജീത് സിംഗ് ഔജ്‌ലയാണ് പിടികൂടിയത്. അക്രമിയുടെ കയ്യിൽ കയ്യിൽ മഞ്ഞ നിറത്തിലുള്ള പുക പുറന്തള്ളുന്ന എന്തോ ഒന്ന് ഉണ്ടായിരുന്നു. ഞാൻ അത് തട്ടിയെടുത്ത് പുറത്തേക്ക് വലിച്ചെറിഞ്ഞുവെന്ന് ഗുർജീത് സിംഗ് ഔജ്‌ല പറഞ്ഞു. രണ്ട് പേരെ എംപിമാർ വളഞ്ഞിട്ട് പിടികൂടിയെന്നും തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർക്ക് കൈമാറിയെന്നും കോൺഗ്രസിന്റെ അധീർ രഞ്ജൻ ചൗധരി പറഞ്ഞു.
പഴയ പാർലമെന്റ് മന്ദിരത്തിന് നേരെ നടന്ന ഭീകരാക്രമണത്തിന്റെ 22ാം വാർഷികത്തിൽ സംഭവിച്ച സുരക്ഷാവീഴ്ചയെക്കുറിച്ച് ഗൗരവതരമായ ചോദ്യങ്ങൾ ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്.
2001-ലെ ലോക്‌സഭ ഭീകരാക്രമണത്തിൽ എട്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉൾപ്പെടെ ഒമ്പത് പേരാണ് കൊല്ലപ്പെട്ടത്. ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ ഇന്ന് ആക്രമണം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയതിന് പിന്നാലെയാണ് സുരക്ഷാ വീഴ്ചയും ഉണ്ടായത്. പാർലമെന്റിന്റെ അടിത്തറ ഇളക്കുമെന്ന് ഗുർപത്വന്ത് സിംഗ് ഭീഷണി മുഴക്കിയിരുന്നു. സർക്കാറിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സമഗ്രമായ അന്വേഷണം നടത്തുമെന്ന് ലോക്‌സഭാ സ്പീക്കർ ഓം ബിർള പറഞ്ഞു.
അതേസമയം, പാർലമെന്റിൽ വൻ സുരക്ഷാ വീഴ്ചക്കിടയാക്കിയ സംഭവത്തിൽ ബി.ജെ.പി എം.പി പ്രതിക്കൂട്ടിൽ. ബി.ജെ.പി എം. പ്രതാപ് സിംഹയുടെ ഓഫീസാണ് പാർലമെന്റിന്റെ ഗ്യാലറിയിൽനിന്ന് താഴേക്ക് ചാടി ചേംബറിലേക്ക് ഓടിക്കയറിയ രണ്ടു പേർക്ക് പാസ് നൽകിയതെന്ന് ബി.എസ്.പി എം.പി ഡാനിഷ് അലി പറഞ്ഞു. ഗ്യാസ് കാനിസ്റ്ററുകളുമായാണ് ഇരുവരും പാർലമെന്റിനകത്തേക്ക് പ്രവേശിച്ചത്. ഇന്ന്(ബുധനാഴ്ച) ഉച്ചക്ക് 1.02-നാണ് സംഭവം. ലോക്‌സഭയുടെ സി.സി.ടി.വി സംവിധാനത്തിൽ അവിശ്വസനീയമായ ദൃശ്യങ്ങളാണ് ഈ സമയത്ത് കണ്ടത്. കടും നീല ഷർട്ട് ധരിച്ച ഒരാൾ, പിടിക്കപ്പെടാതിരിക്കാൻ ഡെസ്‌കുകൾക്ക് മുകളിലൂടെ ചാടുന്നതും ഗാലറിയിൽ പുക ചീറ്റുന്നതും സി.സി.ടി.വി ദൃശ്യങ്ങളിലൂടെ ലോകം കണ്ടു. ലോക്‌സഭാ എംപിമാരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് ഇരുവരെയും കീഴടക്കിയത്. 'അവനെ പിടിക്കൂ, അവനെ പിടിക്കൂ' എന്ന് നിലവിളിക്കുന്ന ശബ്ദവും കേട്ടിരുന്നു.
സന്ദർശക ഗാലറിയിൽ നിന്ന് ആരോ താഴെ വീണതാണെന്നാണ് താൻ ആദ്യം കരുതിയതെന്ന് കോൺഗ്രസ് എം.പി കാർത്തി ചിദംബരം പറഞ്ഞു. 'രണ്ടാമത്തേയാൾ ചാടിയശേഷമാണ് സുരക്ഷാ വീഴ്ചയാണെന്ന് മനസ്സിലായത്... വാതകം വിഷലിപ്തമായിരിക്കാമെന്ന് അദ്ദേഹം പറഞ്ഞ
പാർലമെന്റ് മന്ദിരത്തിന് പുറത്ത് മഞ്ഞകലർന്ന പുക പുറന്തള്ളുന്ന ക്യാനുകളുമായി പ്രതിഷേധിച്ചതിന് മറ്റ് രണ്ട് പേരെ കസ്റ്റഡിയിലെടുത്തതായി പോലീസ് പറഞ്ഞു. നീലം (42), അമോൽ ഷിൻഡെ (25) എന്നിവരെയാണ് ട്രാൻസ്‌പോർട്ട് ഭവനു മുന്നിൽ തടഞ്ഞുവെച്ചതെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.