കാബൂള്‍- അഫ്ഗാന്‍ തലസ്ഥാനത്ത് ട്യൂഷന്‍ സെന്ററിലുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ 48 പേര്‍ കൊല്ലപ്പെടുകയും 67 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അധ്യയനം നടന്നുകൊണ്ടിരിക്കെ ക്ലാസ് മുറിയില്‍ കയറിയ ചാവേര്‍ ബെല്‍റ്റ് ബോംബ് പൊട്ടിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. യൂനിവേഴ്‌സിറ്റി പ്രവേശന പരീക്ഷക്ക് തയാറെടുക്കുന്ന കൗമാരക്കാരാണ് കൊലപ്പെട്ടവരില്‍ ഭൂരിഭാഗവും. ചാവേര്‍ ആക്രമണം തങ്ങള്‍ നടത്തിയതല്ലെന്ന് താലിബാന്‍ അറിയിച്ചു.
തലസ്ഥാനമായ കാബൂളിലെ ജയിലില്‍ താലിബാന്‍ തടവുകാര്‍ക്ക് ചികിത്സ നല്‍കുന്നത് സംബന്ധിച്ച തര്‍ക്കം നിലനില്‍ക്കെ, അഫ്ഗാനില്‍ സേവനമനുഷ്ഠിക്കുന്ന റെഡ് ക്രോസ് ജീവനക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പു നല്‍കാനാവില്ലെന്ന് താലിബാന്‍ വ്യക്തമാക്കിയതിനു പിന്നാലെയാണ് പുതിയ ആക്രമണം. ശിയാക്കള്‍ കൂടുതലായി താമസിക്കുന്ന കാബൂള്‍ പ്രാന്തത്തിലെ വിദ്യാഭ്യാസ കേന്ദ്രത്തിലാണ് ആക്രമണം നടന്നത്. അഫ്ഗാനില്‍ ഐ.എസുമായി ബന്ധമുള്ള തീവ്രവാദികള്‍ ശിയാക്കളെ ലക്ഷ്യമിട്ട് നേരത്തെ ആക്രമണങ്ങള്‍ നടത്തിയിരുന്നു.
ബുധനാഴ്ച രാവിലെ വടക്കന്‍ പ്രവിശ്യയായ ബഗഌനില്‍ സൈനിക ഔട്ട്‌പോസ്റ്റിനു നേരെ ഉണ്ടായ മറ്റൊരു ആക്രമണത്തില്‍ ഒമ്പത് പോലീസുകാരും 35 സൈനികരും കൊല്ലപ്പെട്ടു. കിഴക്കന്‍ പട്ടണമായ ഗസ്‌നിയിലടക്കം താലിബാന്‍ നടത്തിയ ആക്രമണങ്ങള്‍ അഫ്ഗാന്‍ സുരക്ഷാ സേനയെ ഞെട്ടിച്ചിരിക്കയാണ്. ഗസ്‌നിയിലുണ്ടായ ഏറ്റുമുട്ടലില്‍ നൂറോളം സുരക്ഷാ സൈനികരാണ് കൊല്ലപ്പെട്ടത്.