ന്യൂദൽഹി-ദേശീയ പാതയിലെ ടോൾ പ്ലാസകളിൽ , പൊതുവാഹനങ്ങൾക്ക് യാതൊരു ഇളവും നൽകാനാവില്ലെന്ന് എന്ന് കേന്ദ്ര ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരി. വി. ശിവദാസൻ എം.പിയുടെ ചോദ്യത്തിന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. താങ്ങാനാവാത്ത നിലയിലുള്ള ദേശീയ പാതയിലെ ടോൾ നിരക്കുകളുടെ പശ്ചാാത്തലത്തിൽ, ടാക്‌സികൾ അടക്കമുള്ള പൊതു വാഹനങ്ങൾക്ക് ഇളവ് നൽകാൻ കഴിയുമോ എന്ന ചോദ്യമാണ് എം.പി ഉന്നയിച്ചത്്. ഔദ്യോഗിക ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ചില വാഹനങ്ങൾക്കും വി.ഐ.പി കളെ അനുഗമിക്കുന്ന വാഹനങ്ങൾക്കും മാത്രമാണ് ഇളവ് എന്നാണ് കേന്ദ്രത്തിന്റെ മറുപടി. ടോൾ പിരിവിൽ നിന്നും സംസ്ഥാനങ്ങൾക്ക് യാതൊരു വിഹിതവും ലഭിക്കുകയില്ലെന്നും പിരിക്കുന്ന ടോൾ തുക കേന്ദ്രസർക്കാരിന്റെ കൺസോളിഡേറ്റഡ് ഫണ്ടിലേക്കാണ് എത്തിച്ചേരുകയെന്നും മറുപടിയിൽ വ്യക്തമാക്കുന്നു. പാത നിർമിക്കാനായി മുടക്കിയ മുഴുവൻ തുകയും പിരിച്ചു കഴിഞ്ഞാലും, 40 ശതമാനം നിരക്കിൽ ടോൾ പിരിവ് തുടരുമെന്ന് മുമ്പ് മന്ത്രാലയം മറുപടി നൽകിയിരുന്നു.