Sorry, you need to enable JavaScript to visit this website.

കൊച്ചി എയര്‍പോര്‍ട്ടില്‍ വാഹനങ്ങളുടെ എന്‍ട്രിയിലും പാര്‍ക്കിംഗിലും മാറ്റം

നെടുമ്പാശ്ശേരി- കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് വാഹനങ്ങളുടെ എന്‍ട്രി ഫീ ഫാസ്റ്റ് ടാഗ് വഴിയാണ് സ്വകീരിക്കുന്നത്.  ഫാസ്റ്റ് ടാഗ് പ്രവേശനം, ഡിജിറ്റല്‍ പാര്‍ക്കിംഗ്  സംവിധാനങ്ങള്‍  എന്നിവ ഡിസംബര്‍ ഒന്നു മുതലാണ് നിലവില്‍ വന്നത്. പുതിയ സംവിധാനം, യാത്രക്കാരുടെ വിമാനത്താവളത്തിലേക്കുള്ള പ്രവേശനംപുറത്തുകടക്കല്‍ പ്രക്രിയ  എളുപ്പമാക്കുകയും പാര്‍ക്കിംഗ് കൂടുതല്‍ കാര്യക്ഷമമാക്കുകയും ചെയ്യുന്നതായി സിയാല്‍ അവകാശപ്പെട്ടു.
 
എന്‍ട്രി, എക്‌സിറ്റ് കവാടങ്ങളില്‍  രണ്ട് മിനിറ്റ് സമയമെടുത്തത് ശരാശരി  എട്ട് സെക്കന്‍ഡായി കുറഞ്ഞിട്ടുണ്ട്.  തടസ്സങ്ങളില്ലാത്തതും വേഗത്തിലുള്ളതുമായ പാര്‍ക്കിംഗ് പ്രക്രിയ ഉറപ്പാക്കുന്ന രീതിയിലാണ് 'സ്മാര്‍ട്ട് പാര്‍ക്കിംഗ്. നാവിഗേഷന്‍ സംവിധാനം, പാര്‍ക്കിംഗ് സ്ലോട്ട് മുന്‍കൂട്ടി ബുക്ക് ചെയ്യാനുള്ള സംവിധാനം എന്നിവയും ഒരുക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലേക്കുള്ള റോഡില്‍ ടാക്‌സികളുടെ അനധികൃത പാര്‍ക്കിംഗ് സംബന്ധിച്ച് തദ്ദേശ സ്ഥാപനങ്ങളില്‍ നിന്നും പോലീസില്‍ നിന്നും ദീര്‍ഘകാലമായി ലഭിക്കുന്ന പരാതികള്‍ക്ക് പരിഹാരം കാണാനും കൊച്ചി അന്താരാഷ്ട്ര വിമാനതാവള കമ്പനി ശ്രമിച്ചിട്ടുണ്ട്. ടാക്‌സികള്‍ക്ക് ചെറിയ ഫീസ് നല്‍കി വിമാനത്താവളത്തിനുള്ളില്‍ പാര്‍ക്ക് ചെയ്യാനാകും എല്ലാ ടാക്‌സികള്‍ക്കും പ്രവേശന ഫീസ് ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്.

അന്താരാഷ്ട്ര  ആഭ്യന്തര ടെര്‍മിനലുകള്‍ക്ക് സമീപം 2800 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യമുണ്ട് . ഇതിലേക്കുള്ള  പ്രവേശനവും പാര്‍ക്കിംഗുമാണ്  പൂര്‍ണ്ണമായും ഫാസ്റ്റ് ടാഗ്, ഡിജിറ്റല്‍ സംവിധാനത്തിലേക്ക് മാറിയത്.  കാര്യക്ഷമത ഉറപ്പാക്കാന്‍    പാര്‍ക്കിംഗ് മാനേജ്‌മെന്റ് സിസ്റ്റം  (പി.എം.എസ്),  കവാടങ്ങളിലും  കാര്‍ പോര്‍ട്ടിനുള്ളിലും  സുഗമമായ സഞ്ചാരവും പാര്‍ക്കിങ്ങും  ഉറപ്പാക്കുന്ന പാര്‍ക്കിംഗ് ഗൈഡന്‍സ് സിസ്റ്റം  (പി.ജി.എസ്) , ഓരോ പാര്‍ക്കിംഗ് ഇടത്തിലെയും   സ്ഥല ലഭ്യത   മനസിലാക്കാക്കി പാര്‍ക്കിംഗ് എളുപ്പമാക്കുന്ന   പാര്‍ക്കിംഗ് സ്ലോട്ട് കൗണ്ടിംഗ് സിസ്റ്റം, ദേശീയപാതകളിലെ   ടോള്‍ ഗേറ്റുകളിലേതുപോലെ പണമിടപാടുകള്‍ സാധ്യമാക്കുന്ന ഫാസ്റ്റ് ടാഗ്  കൗണ്ടറുകള്‍,   ഓരോ വാഹനത്തിന്റെയും കൃത്യമായ പ്രവേശന സമയം കണക്കാക്കുന്ന   ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റീഡര്‍ (എ.എന്‍.പി.ആര്‍), ഓട്ടോമാറ്റിക് നമ്പര്‍ തിരിച്ചറിയല്‍  ക്യാമറകള്‍  എന്നിവയെല്ലാം പുതിയ സംവിധാനത്തിന്റെ  സവിശേഷതകളാണ്.  
ഓട്ടോമാറ്റിക് 'പേഓണ്‍ഫൂട്ട് സ്‌റ്റേഷനു'കളിലൂടെ യാത്രക്കാര്‍ക്ക് പാര്‍ക്കിംഗ് ഫീസ് സ്വയം അടക്കാവുന്നതുമാണ്. കൊച്ചി അന്താരാഷ്ട്ര വിമാനതാവളത്തിലെ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി യാത്രക്കാര്‍ക്ക്  പാര്‍ക്കിംഗ് സ്ലോട്ടുകള്‍ ബുക്ക് ചെയ്യാനും കഴിയും.   യാത്രക്കാര്‍ക്ക് സൗകര്യമാകും വിധം  അടയാള  ബോര്‍ഡുകളും  സജ്ജീകരിച്ചിട്ടുണ്ട്. ഫാസ്റ്റ് ടാഗ് ഇല്ലാത്ത വാഹനങ്ങളെ താത്കാലികമായി കടത്തി വിടാന്‍ വേണ്ട  സൗകര്യങ്ങളും  ഏര്‍പ്പെടുത്തിയിട്ടുണ്ട്.

 

Latest News