Sorry, you need to enable JavaScript to visit this website.

മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ അന്തരിച്ചു

കോഴിക്കോട് - മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ പി സിറിയക് ജോൺ (90) അന്തരിച്ചു. മകൻ മനോജിന്റെ കോഴിക്കോട് കോവൂരിലെ വസതിയിൽ വെച്ചായിരുന്നു അന്ത്യം. രണ്ടുവർഷമായി മറവി രോഗത്തെത്തുടർന്ന് ചികിത്സയിലായിരുന്നു.
 സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം നാലിന് കട്ടിപ്പാറ ഹോളിഫാമിലി ചർച്ച് സെമിത്തേരിയിൽ നടക്കും. മലയോരമേഖലയുടെ വികസനത്തിനായി ശക്തമായി പ്രയത്‌നിച്ച സിറിയക് ജോൺ കോൺഗ്രസിലും എൻ.സി.പിയിലും പ്രവർത്തിച്ച കുടിയേറ്റ കർഷക ജനതയുടെ നേതാവ് കൂടിയാണ്. 1982-83ൽ കരുണാകരൻ മന്ത്രിസഭയിൽ കൃഷി മന്ത്രിയായിരുന്നു.
 1970-ലാണ് ആദ്യമായി നിയമസഭയിലേക്ക് കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ചത്. കൽപ്പറ്റയിൽ കെ.കെ അബുവിനെ തോൽപിച്ചായിരുന്നു തുടക്കം. 1977ൽ തിരുവമ്പാടിയിൽ അഖിലേന്ത്യാ ലീഗിലെ ഇ.ടി മുഹമ്മദ് ബഷീറിനെതിരെയും വിജയക്കൊടി പാറിച്ച് നിയമസഭയിലെത്തി. 1980-ൽ ഇടതുമുന്നണിക്കൊപ്പം ആന്റണി കോൺഗ്രസ് സ്ഥാനാർത്ഥിയായി ജയിച്ചു. 1982ൽ കോൺഗ്രസ് ഐയിലേക്ക് തിരിച്ചുവന്ന് തിരുവമ്പാടിയിൽ ഹാട്രിക് നേട്ടം സ്വന്തമാക്കി. അങ്ങനെ കെ കരുണാകരന്റെ മന്ത്രിസഭയിൽ 15 മാസം മന്ത്രിയുമായി.
 പിന്നീട് ഒരിടവേളക്കുശേഷം 1991ൽ തിരുവമ്പാടിയിൽ വീണ്ടും കോൺഗ്രസ് പരിഗണിച്ചുവെങ്കിലും തോൽവിയായിരുന്നു ഫലം. ശേഷം 1996ലും 2001ലും വീണ്ടും പരാജയം നുണഞ്ഞതോടെ തെരഞ്ഞെടുപ്പ് ഗോദയിൽനിന്ന് പിന്മാറുകയായിരുന്നു. 
 അങ്ങനെ, തുടർച്ചയായി നാലുതവണ നിയമസഭയിലേക്ക് വിജയിക്കുകയും തുടർച്ചയായായി മൂന്നുതവണ പരാജയപ്പെടുകയും ചെയ്തിട്ടുണ്ട്. കോൺഗ്രസിൽ നിന്ന് തെറ്റി എൻ.സി.പിയിലേക്ക് പോയ സിറിയക് ജോൺ സംസ്ഥാന പ്രസിഡൻറ് പദവിയിലേക്കു വരെ ഉയർന്നു. 2007-ലാണ് കോൺഗ്രസിലേക്കുതന്നെ അദ്ദേഹം തിരിച്ചെത്തിയത്.
 കെ.പി.സി.സി എക്‌സിക്യൂട്ടീവ് അംഗം കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്, എൻ.സി.പി സംസ്ഥാന പ്രസിഡന്റ്, മാർക്കറ്റ് ഫെഡ് സാരഥി, താമരശ്ശേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എന്നീ വിവിധ പദവികളും വഹിച്ചിട്ടുണ്ട്. അന്നക്കുട്ടിയാണ് ഭാര്യ.

Latest News