വാഷിംഗ്ടണ്‍- യു എസിനു വേണ്ടിയുള്ള നയതന്ത്ര പാടവത്തിലൂടെ ലോകത്ത് ശ്രദ്ധേയനായ ഹെന്റി കിസിഞ്ജര്‍ അന്തരിച്ചു. റിച്ചാര്‍ഡ് നിക്‌സണ്‍ പ്രസിഡന്റായിരിക്കെയാണ് കിസിഞ്ജര്‍ അമേരിക്കയുടെ ആഗോളമുഖമായി അവതരിപ്പിക്കപ്പെട്ടത്. നിരവധി വിവാദങ്ങളും അദ്ദേഹത്തെ തേടിയെത്തിയിരുന്നു.
നിക്‌സണ്‍ പ്രസിഡന്റായിരുന്ന കാലത്ത് സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന കിസിഞ്ജര്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയിലെ അതികായനായാണ് അറിയപ്പെട്ടത്. നിക്‌സണ്‍ വാട്ടര്‍ഗേറ്റ് വിവാദത്തില്‍ ഉള്‍പ്പെട്ടപ്പോഴും കിസിഞ്ജറിന് കുലുക്കമുണ്ടായിരുന്നില്ല.
കഴിഞ്ഞ മെയ് 27നാണ് അദ്ദേഹത്തിന്റെ നൂറാം ജന്മദിനം ആഘോഷിച്ചത്. നൂറാം വയസിലും മികച്ച ബുദ്ധഇയും ആഗോള വിഷയങ്ങളില്‍ താതപര്യങ്ങളും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു.
1969-73 കാലയളവില്‍ നിക്സനൊപ്പം വിയറ്റ്നാം യുദ്ധം അവസാനിപ്പിക്കുന്നതിലും 'പിംഗ് പോംഗ് ഡിപ്ലോമസി'യിലൂടെ ചൈനയെ ലോകമുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിലും 'ക്യാമ്പ് ഡേവിഡ്' കരാറിലൂടെ ഈജിപ്തിനെയും ഇസ്രായേലിനെയും ഒരേ വേദിയില്‍ കൊണ്ടുവരുന്നതിലും കിസിഞ്ജര്‍ മികവ് കാണിച്ചു.
1923 മെയ് 27ന് ജര്‍മ്മനിയില്‍ ജനിച്ച കിസിഞ്ജര്‍ അമേരിക്കന്‍ വിദേശനയ നീക്കങ്ങളില്‍ വഹിച്ച പങ്ക് നിസ്തുലമാണ്. സംഘര്‍ഷങ്ങളില്‍ ഇടപെടുമ്പോള്‍ ജനാധിപത്യവും മര്യാദകളും പ്രശ്നമല്ലായിരുന്ന കിസിഞ്ജര്‍ അമേരിക്കന്‍ താത്പര്യങ്ങള്‍ മാത്രമായിരുന്നു പരിഗണിച്ചിരുന്നത്.
ട്രംപ് ഭരണകാലത്ത് വൈറ്റ് ഹൗസ് ഉള്‍പ്പെടെയുള്ള റിപ്പബ്ലിക്കന്‍- ഡെമോക്രാറ്റിക് പ്രസിഡന്റുമാര്‍ക്ക് അദ്ദേഹം ഉപദേശം നല്‍കിയിട്ടുണ്ട്. അന്താരാഷ്ട്ര കണ്‍സള്‍ട്ടിംഗ് ബിസിനസ് നിലനിര്‍ത്തിയ അദ്ദേഹം തന്റെ കൗമാരകാലത്തെ ജര്‍മ്മന്‍ ഉച്ചാരണം നിലനിര്‍ത്തിയാണ് പ്രസംഗിച്ചിരുന്നത്.
ചൈനയെ കൂട്ടുപിടിക്കാനും യു. എസ് നിക്ഷേപം അങ്ങോട്ടൊഴുക്കാനും തുടക്കമിടുന്നതില്‍ കിസിഞ്ജര്‍ വലിയ പങ്കാണ് വഹിച്ചത്.