റിയാദ് - ഊർജ മേഖലാ സഹകരണത്തിന് സൗദി അറേബ്യയും ബ്രസീലും ധാരണാപത്രം ഒപ്പുവെച്ചു. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയും തമ്മിൽ റിയാദ് അൽയെമാമ കൊട്ടാരത്തിലെ റോയൽ കോർട്ടിൽ വെച്ച് നടത്തിയ ചർച്ചക്കിടെയാണ് ധാരണാപത്രം ഒപ്പുവെച്ചത്. സൗദി ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരനും ബ്രസീൽ ഊർജ, ഖനി മന്ത്രി അലക്സാണ്ടർ സിൽവീറയുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.
സൗദി കിരീടാവകാശിയും ബ്രസീൽ പ്രസിഡന്റും തമ്മിൽ നടത്തിയ കൂടിക്കാഴ്ചക്കിടെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളും വ്യത്യസ്ത മേഖലകളിൽ സഹകരണം ശക്തമാക്കുന്നതിനെ കുറിച്ചും സൗദിയിലും ബ്രസീലിലും ലഭ്യമായ മികച്ച നിക്ഷേപാവസരങ്ങളും മേഖലയിലെയും ആഗോള തലത്തിലെയും പുതിയ സംഭവവികാസങ്ങളും ഇക്കാര്യങ്ങളിൽ നടത്തുന്ന ശ്രമങ്ങളും വിശകലനം ചെയ്തു. ഊർജ മന്ത്രി അബ്ദുൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രി തുർക്കി ബിൻ മുഹമ്മദ് ബിൻ ഫഹദ് രാജകുമാരൻ, സ്പോർട്സ് മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ രാജകുമാരൻ, ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് ബിൻ നായിഫ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി അബ്ദുല്ല ബിൻ ബന്ദർ രാജകുമാരൻ, പ്രതിരോധ മന്ത്രി ഖാലിദ് ബിൻ സൽമാൻ രാജകുമാരൻ, സഹമന്ത്രിയും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായ ഡോ. മുസാഅദ് അൽഈബാൻ, വാണിജ്യ മന്ത്രി ഡോ. മാജിദ് അൽഖസബി, പരിസ്ഥിതി, ജല, കൃഷി മന്ത്രി എൻജിനീയർ അബ്ദുറഹ്മാൻ അൽഫദ്ലി, നിക്ഷേപ മന്ത്രി എൻജിനീയർ ഖാലിദ് അൽഫാലിഹ്, ധനമന്ത്രി മുഹമ്മദ് അൽജദ്ആൻ, ബ്രസീസിലെ സൗദി അംബാസഡർ ഫൈസൽ ഗുലാം എന്നിവർ കൂടിക്കാഴ്ചയിലും ചർച്ചയിലും പങ്കെടുത്തു.