Sorry, you need to enable JavaScript to visit this website.

വിവാഹം ഉറപ്പിച്ചിട്ടും മുന്‍കാമുകനുമായി ബന്ധം; യുവതിയെ കൊലപ്പെടുത്തി മൃതദേഹം ബാഗിലാക്കി, 19കാരൻ അറസ്റ്റിൽ

ന്യൂദല്‍ഹി- വടക്കന്‍ ദല്‍ഹിയില്‍ 23കാരിയുടെ മൃതദേഹം ബാഗില്‍ കണ്ടെത്തിയ സംഭവത്തില്‍ 19കാരനായ കാമുകന്‍ അറസ്റ്റില്‍. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നുവെങ്കിലും യുവതി  മുന്‍കാമുകനുമായി സൗഹൃദം തുടര്‍ന്നതാണ് കൊലപാതകത്തിനു കാരണമെന്ന് സംശയിക്കുന്നതായി പോലീസ് പറഞ്ഞു.
വടക്കന്‍ ദല്‍ഹിയില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. വിശ്വാസ് നഗറിലെ കെട്ടിടത്തില്‍ സംശയാസ്പദമായ നിലയില്‍ ബാഗ് കണ്ടതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു.
തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ്  ഷമ എന്ന യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.  തുണി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കി ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ തലയില്‍ പരിക്കേറ്റ പാടുകളുമുണ്ട്.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുംബൈ സ്വദേശിയായ സുല്‍ത്താന്‍ അറസ്റ്റിലായി. സംഭവ ദിവസം ഏറെ വൈകിയിട്ടും ഷമ വീട്ടില്‍ വരാതിരുന്നതോടെ ഷമയുടെ ബന്ധുക്കള്‍ സുല്‍ത്താനെ വിളിച്ച് ചോദിച്ചിരുന്നു. ഷമയെ കണ്ടെത്താനും പോലീസില്‍ പരാതി നല്‍കാനും എല്ലാവിധ സഹായവും വാഗ്ദാനം ചെയ്ത് സുല്‍ത്താന്‍ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതായി ബന്ധുക്കള്‍ പറയുന്നു.
ബ്യൂട്ടിപാര്‍ലറില്‍ ജോലി ചെയ്യുന്ന ഷമയും സുല്‍ത്താനും തമ്മിലുള്ള വിവാഹത്തിന് വീട്ടുകാര്‍ അനുകൂലമായിരുന്നു. സുല്‍ത്താന്റെ ഓഫീസിലാണ് കൊലപാതകം നടന്നതെന്നും പോലീസ് പറയുന്നു. ഇകോമേഴ്‌സ് ഡെലിവറി ബിസിനസ് നടത്തുന്ന സുല്‍ത്താന്റെ ജീവനക്കാരില്‍ ഒരാളാണ് പോലീസില്‍ വിവരം അറിയിച്ചത്. ഇതിന് പിന്നാലെ സുല്‍ത്താന്റെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുല്‍ത്താന്‍ മുംബൈയിലേക്ക് കടന്നതായി കണ്ടെത്തി. തുടര്‍ന്ന് മുംബൈയില്‍ വെച്ചായിരുന്നു അറസ്റ്റ്.
ശനിയാഴ്ച സുല്‍ത്താന്റെ വീട്ടുകാര്‍ ഷമയുടെ വീട്ടില്‍ എത്തി കല്യാണം ഉറപ്പിച്ചിരുന്നു. തൊട്ടുപിന്നാലെ അഭിപ്രായവ്യത്യാസങ്ങള്‍ പറഞ്ഞുതീര്‍ക്കുന്നതിന് ഷമയെ സുല്‍ത്താന്‍ ഓഫീസിലേക്ക് വിളിച്ചുവരുത്തി. ഇത് വഴക്കിലെത്തുകയും കൊലപാതകത്തില്‍ കലാശിക്കുകയുമായിരുനനു.
ഷമയെ കൊലപ്പെടുത്തി  കൈകാലുകള്‍ കെട്ടി മൃതദേഹം ബാഗിലാക്കിയശേഷം ഓഫീസ് അടച്ച്  മുംബൈയിലേക്ക് കടക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. മുന്‍ കാമുകനുമായി ഇനി സംസാരിക്കരുതെന്ന് സുല്‍ത്താന്‍ ഷമയോട് പറഞ്ഞിരുന്നുവത്രെ. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു.  സുല്‍ത്താനെ കാണാനില്ലെന്ന് 19കാരന്റെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഇതു പോലീസിനെ വഴിതെറ്റിക്കാനായിരുന്നുവെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.  ഷമയെ കാണാതായ ദിവസം ബന്ധുക്കള്‍ സുല്‍ത്താനെ വിളിച്ചിരുന്നു. ഷമയെ കണ്ടെത്താന്‍ സഹായിക്കാമെന്നും പോലീസില്‍ പരാതി നല്‍കാന്‍ വേണ്ട സഹായം ചെയ്യാമെന്നും സുല്‍ത്താന്‍ വാഗ്ദാനം ചെയ്തു.  എന്നാല്‍ പിന്നീട് സുല്‍ത്താന്റെ സഹായം ലഭിക്കാതെ വന്നതോടെ ഷമയുടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

 

Latest News