പീഡന ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച് അറസ്റ്റിലായ പ്രതി  'മൈനര്‍'; യുവതിക്കെതിരെ കേസെടുത്തേക്കും

പത്തനംതിട്ട- യുവതിയെ പീഡിപ്പിച്ച ശേഷം ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചുവെന്ന പരാതിയില്‍ അറസ്റ്റിലായ പ്രതിക്ക് ആ സമയം പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് കണ്ടെത്തല്‍. എന്നാല്‍ പീഡനം നടന്ന കാലയളവ് പരിശോധിച്ചപ്പോള്‍ യുവതി പ്രായപൂര്‍ത്തിയായിരുന്നു. പുതിയ സാഹചര്യത്തില്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ പീഡിപ്പിച്ചതിന് പരാതിക്കാരിക്കെതിരെ പോക്സോ കേസ് എടുക്കാനും സാധ്യത. പോലീസും ഇക്കാര്യത്തില്‍ ആശയക്കുഴപ്പത്തിലായി.
ചിറ്റാര്‍ പോലീസ് സ്റ്റേഷനിലാണ് വാദി പ്രതിയാകുന്ന സംഭവം. പരാതിക്കാരി ബെംഗളൂരുവില്‍ നഴ്സിങ്ങിന് പഠിക്കുന്നു. പ്രതിയായ ആണ്‍കുട്ടിയുമായി യുവതി പ്രണയത്തിലായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് ലൈംഗിക ബന്ധം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ കാമുകന്‍ ഫോണില്‍ സൂക്ഷിച്ചിരുന്നു. അടുത്തയിടെ ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചു. ഇതോടെ യുവതിയെ പഠിക്കുന്ന കോളേജില്‍ നിന്ന് വീട്ടിലേക്ക് വിട്ടു. പരീക്ഷ എഴുതാന്‍ മാത്രം അനുവദിച്ചിരുന്നു.
തുടര്‍ന്ന് ചിറ്റാര്‍ പോലീസില്‍ യുവതി പരാതി നല്‍കി. യുവാവിനെ പോലീസ് കസ്റ്റഡിയില്‍ എടുക്കുകയും അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു. മൊഴി എടുത്തപ്പോഴാണ് പീഡനം നടന്ന കാലയളവ് പുറത്തു വന്നത്. ആ സമയം യുവതിക്ക് 18 കഴിഞ്ഞ് ഒരു മാസം. കാമുകനാകട്ടെ 18 തികയാന്‍ നാലു മാസം കൂടി വേണം. ഇതോടെയാണ് പോലീസ് വെട്ടിലായത്.തുടര്‍ നടപടികള്‍ക്കായി പോലീസ് നിയമോപദേശം തേടിയിരിക്കുകയാണ് ഇപ്പോള്‍.

Latest News