Sorry, you need to enable JavaScript to visit this website.

മന്ത്രിമാരെ കാണാന്‍ കൂട്ടാക്കിയില്ല, മുഖ്യമന്ത്രി നേരിട്ട് വിളിച്ചിട്ടും ചെയ്തില്ല... ഗവര്‍ണര്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി കേരളം

ന്യൂദല്‍ഹി - ബില്ലുകളില്‍ ഒപ്പുവെക്കാതെ തടഞ്ഞുവെക്കുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കുടുതല്‍ ശക്തമായ ആരോപണങ്ങളുമായി സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അധിക സത്യവാങ്മൂലം സമര്‍പ്പിച്ചു. ബില്ലുകളെക്കുറിച്ച് വിശദീകരിക്കാന്‍ മന്ത്രിമാര്‍ കൂടിക്കാഴ്ചക്ക് സമയം തേടിയെങ്കിലും ഗവര്‍ണര്‍ നല്‍കിയില്ലെന്ന് ചീഫ് സെക്രട്ടറി സമര്‍പ്പിച്ച അധിക സത്യവാങ്മൂലത്തില്‍ ആരോപിക്കുന്നു. മന്ത്രിമാര്‍ക്ക് ആദ്യം അവസരം നല്‍കിയെങ്കിലും പിന്നീട് ഇത് പിന്‍വലിച്ചു. തുടര്‍ന്ന് ഗവര്‍ണറോട് മുഖ്യമന്ത്രി നേരിട്ട് ആവശ്യപ്പെട്ടിട്ടും ബില്ലുകള്‍ പരിഗണിച്ചില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. ബില്ലുകളില്‍ തീരുമാനമെടുക്കണമെന്ന് ആവശ്യപ്പെട്ട് ജനുവരി 29ന് മുഖ്യമന്ത്രി ഗവര്‍ണറെ നേരില്‍ കണ്ടിരുന്നു. എന്നിട്ടും നടപടിയുണ്ടായില്ല. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫുകളെ രാജ്ഭവനില്‍ പ്രവേശിക്കുന്നതില്‍നിന്ന് ഗവര്‍ണര്‍ വിലക്കിയെന്നും സത്യവാങ്മൂലത്തില്‍ ചീഫ് സെക്രട്ടറി ചൂണ്ടിക്കാട്ടി. ഗവര്‍ണറും സര്‍ക്കാരും തമ്മിലുണ്ടായ കത്തിടപാടിന്റെ പകര്‍പ്പുകളും സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഫെബ്രുവരി എട്ടിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഗവര്‍ണര്‍ക്ക് അയച്ച കത്തിലാണ്, കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22ന് ബില്ലുകളെ സംബന്ധിച്ച് വിശദീകരിക്കാന്‍ മന്ത്രിമാര്‍ ഗവര്‍ണറുമായി കൂടിക്കാഴ്ചക്ക് സമയം തേടിയിരുന്ന കാര്യം വ്യക്തമാക്കിയിട്ടുള്ളത്. രാജ്ഭവന്‍ സമയം അനുവദിച്ചെങ്കിലും പിന്നീട് റദ്ദാക്കി. ഇതേക്കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുഖ്യമന്ത്രിക്ക് ഫെബ്രുവരി 16ന് അയച്ച കത്തും സത്യവാങ്മൂലത്തിലുണ്ട്. മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളാണ് കൂടിക്കാഴ്ചക്ക് അനുമതി തേടിയതെന്നും എന്തിനുവേണ്ടിയാണ് കൂടിക്കാഴ്ച എന്ന് അറിയിച്ചിരുന്നില്ലെന്നുമാണ് കത്തില്‍ പറയുന്നത്. കൃത്യമായ കാരണം വ്യക്തമാക്കി കൂടിക്കാഴ്ചക്ക് സമയം തേടണം എന്ന് ആവശ്യപ്പെട്ടുവെങ്കിലും പിന്നീട് ഒരു മറുപടിയും ലഭിച്ചില്ല.
കേന്ദ്ര നിയമങ്ങള്‍ക്ക് വിരുദ്ധമായ ഒന്നും നിയമസഭാ പാസാക്കിയ ബില്ലുകളില്‍ ഇല്ലെന്ന് ഗവര്‍ണറെ മുഖ്യമന്ത്രി നേരിട്ട് അറിയിച്ചിരുന്നു. ശേഷം, നിയമമന്ത്രിയും ബില്ലുകള്‍ അവതരിപ്പിച്ച മറ്റ് മന്ത്രിമാരും ഫെബ്രുവരി 23നും ജൂണ്‍ ഒന്നിനും ഗവര്‍ണറെ സന്ദര്‍ശിച്ച് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ അഞ്ച് മാസം കഴിഞ്ഞിട്ടും ഗവര്‍ണര്‍ തീരുമാനമെടുത്തില്ല. ഇതിന് ശേഷവും സര്‍വകലാശാലാ നിയമഭേദഗതി ബില്ലിന് അംഗീകാരം നല്‍കില്ലെന്ന് ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു.  മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ക്ക് രാജ്ഭവനില്‍ പ്രവേശനം ഉണ്ടാകില്ലെന്ന് ഗവര്‍ണറുടെ ഓഫീസര്‍ ഓണ്‍ സ്‌പെഷ്യല്‍ ഡ്യൂട്ടി മുഖ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചു. എന്നാല്‍, ഗവര്‍ണറുടെ പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങള്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പേഴ്‌സണല്‍ സ്റ്റാഫ് അംഗങ്ങളുമായി ആശയവിനിമയം നടത്തുന്നതാണ് കീഴ് വഴക്കമെന്നും അധിക സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു.

 

Latest News