ടെൽഅവീവ്- ഹമാസിനെതിരെ ഗാസയില്‍ തുടരുന്ന യുദ്ധത്തില്‍ സിവിലിയന്‍ ആളപായങ്ങള്‍ കുറക്കാന്‍ സാധിച്ചില്ലെന്ന് ഇസ്രായില്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ജനങ്ങളോട് പലായനം ചെയ്യാന്‍ ലഘുലേഖകള്‍ വിതരണം ചെയ്ത് ആവശ്യപ്പെട്ടിരുന്നുവെന്നും എന്നിട്ടും ആളപായങ്ങള്‍ കുറക്കാനുള്ള ശ്രമങ്ങള്‍ വിജയിച്ചില്ലെന്നും നെതന്യാഹു പറഞ്ഞു.
ഗാസയില്‍ ഹമാസിനോടുള്ള പ്രതികാരമായി ആയിരക്കണക്കിന് ഫലസ്തീനികളെ കൊന്നൊടുക്കിയതിനെ കുറിച്ചുള്ള അമേരിക്കന്‍ ടെലിവിഷന്‍ ചാനലായ സി.ബി.എസ് ന്യൂസിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
ഓരോ സിവിലയന്‍ മരണവും ഒരു ദുരന്തമാണ്. സിവിലിയന്മാര്‍ക്ക് ആഘാതമേല്‍ക്കാതിരിക്കാന്‍ തങ്ങള്‍ പരമാവധി ചെയ്തിരുന്നുവെന്നും എന്നാല്‍ ഹമാസ് തടസ്സം നില്‍ക്കുകയായിരുന്നുവെന്നും നെതന്യാഹു പറഞ്ഞു. സ്ഥലം വിടാന്‍ മൊബൈല്‍ ഫോണില്‍ സന്ദേശമയച്ചും ലീഫ്‌ലെറ്റുകള്‍ വിതരണം ചെയ്തും ആവശ്യപ്പെട്ടിരുന്നു. ധാരാളം പേര്‍ പലായനം ചെയ്യുകയുമുണ്ടായി. എന്നാല്‍ ആളപായം കുറക്കാന്‍ സാധിച്ചില്ല-അദ്ദേഹം പറഞ്ഞു.
ഹമാസിനെ തകര്‍ക്കുകയാണ് സൈനിക നടപടിയുടെ ലക്ഷ്യമെന്ന് ഇസ്രായില്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.