യുവതിയാണെന്ന് വിശ്വസിപ്പിച്ച് യുവാവില്‍നിന്ന് ആറുലക്ഷം തട്ടിയ 57 കാരി അറസ്റ്റില്‍

കൊച്ചി-വിവാഹത്തിന്റെ പേരില്‍ യുവാവിനെ കബളിപ്പിച്ച് ആറു ലക്ഷത്തോളം രൂപ തട്ടിയ 57 കാരി അറസ്റ്റില്‍. എറണാകുളം മാറാടി സ്വദേശിയും ലോട്ടറി വില്‍പനക്കാരിയുമായ  ഷൈലയാണ് കൂത്താട്ടുകുളം പോലീസിന്റെ പിടിയിലായത്.

ചോരക്കുഴി ഭാഗത്തുള്ള യുവാവിനെ കബളിപ്പിച്ചാണ് ഇവര്‍ പണം തട്ടിയത്. യുവാവിന് വിവാഹം നടത്തിക്കൊടുക്കാമെന്ന് പറഞ്ഞ് ഒരു യുവതിയുടെ ഫോട്ടോ അയച്ചു കൊടുക്കുകയായിരുന്നു പിന്നീട് ഈ യുവതിയാണെന്ന പേരില്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിച്ച് യുവാവില്‍ നിന്ന് ആറ് ലക്ഷത്തോളം രൂപ  തട്ടിയെടുത്തുവെന്ന് പോലീസ് പറഞ്ഞു.

ഫോണില്‍ അയച്ച് നല്‍കിയ ഫോട്ടോ സോന എന്ന പെണ്‍കുട്ടിയുടേതാണെന്നും ഇന്‍ഫോ പാര്‍ക്കിലാണ് ജോലിയെന്നുമാണ് യുവാവിനെ ഷൈല വിശ്വസിപ്പിച്ചിരുന്നത്. ഇതിന് ശേഷം സോനയെന്ന പേരില്‍ യുവാവിനെ ഫോണ്‍ വിളിക്കാന്‍ ആരംഭിച്ചു. വിശ്വാസ്യത നേടിയതിന് പിന്നാലെ മാതാപിതാക്കളുടെ ചികിത്സയ്ക്ക് മറ്റ് മാര്‍ഗങ്ങളില്ലാത്തതിനാല്‍ സഹായമെന്ന നിലയ്ക്കാണ് പണം വാങ്ങിയത്.

പണം ലഭിച്ചതിന് പിന്നാലെ ഫോണ്‍ വിളിയും നിലച്ചു. ഇതോടെയാണ് ചതിക്കപ്പെട്ടതായി യുവാവിന് മനസ്സിലായത്. തുടര്‍ന്ന് യുവാവ് പരാതി നല്‍കിയതോടെയാണ് ഷൈലയെ പോലീസ് അറസ്റ്റ് ചെയ്തത്.

 

Latest News