Sorry, you need to enable JavaScript to visit this website.

വിവാഹം പരിശുദ്ധമാണ്; വിവാഹേതര ബന്ധവും സ്വവര്‍ഗരതിയും കുറ്റകരമാക്കണം, കരട് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ന്യൂദല്‍ഹി-വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്ത് പാര്‍ലമെന്ററി സമിതിയുടെ റിപ്പോര്‍ട്ട്. പാര്‍ലമെന്ററി സമിതി നേരത്തെ തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടാണ് കേന്ദ്രസര്‍ക്കാരിന് സമര്‍പ്പിച്ചത്.
വിവാഹം പരിശുദ്ധമാണെന്നും അത് സംരക്ഷിക്കപ്പെടേണ്ടതാണെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്വവര്‍ഗ രതിയുള്‍പ്പെടെ കുറ്റകരമാക്കണമെന്ന കരട് റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ നേരത്തെ തന്നെ പുറത്തു വന്നിരുന്നു.  ഉഭയസമ്മതമില്ലാതെയുള്ള സ്വവര്‍ഗ രതിയും കുറ്റകരണമാക്കണമെന്നാണ് കരട് റിപ്പോര്‍ട്ടില്‍ പറയുന്നത്.
കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ പാര്‍ലമെന്ററി കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് കേന്ദ്രസര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയത്.  വിവാഹേതര ബന്ധം കുറ്റകരമാണെന്ന വകുപ്പ് സുപ്രീംകോടതി ഈയിടെ റദ്ദാക്കിയിരുന്നു. ഇതിനെ മറികടക്കുന്ന രീതിയിലാണ് പാര്‍ലമെന്ററി കാര്യസമിതിയുടെ പുതിയ നീക്കം.
ഭാരതീയ ശിക്ഷാ നിയമം പാര്‍ലമെന്ററി സമിതി യോഗത്തില്‍ പരിശോധിച്ചപ്പോള്‍ വിവാഹേതര ലൈംഗികബന്ധം കുറ്റകരമാക്കണമെന്ന് ആവശ്യം ഉയര്‍ന്നിരുന്നു. മറ്റൊരാളുടെ ഭാര്യയുമായുള്ള ലൈംഗിക ബന്ധം കുറ്റകരമാക്കുന്ന ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 497ാം വകുപ്പും സ്വവര്‍ഗബന്ധം കുറ്റകരമാക്കുന്ന 377ാം വകുപ്പും ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു സുപ്രീം കോടതി വിധി. ഈ വകുപ്പ് ലിംഗസമത്വം ഉറപ്പാക്കി കൊണ്ടുവരണമെന്ന ശുപാര്‍ശയാണ് കേന്ദ്രത്തിന് കൈമാറാന്‍ സമിതി തീരുമാനിച്ചിരിക്കുന്നത്.

 

Latest News