Sorry, you need to enable JavaScript to visit this website.

ലോകായുക്തയുടെ വിധി : ശുഭ പ്രതീക്ഷയില്‍ സംസ്ഥാന സര്‍ക്കാര്‍, വിധി എതിരായാല്‍ രാജിവെയ്‌ക്കേണ്ടി വരും

തിരുവനന്തപുരം - സംസ്ഥാന സര്‍ക്കാരിന്റെ ദുരിതാശ്വാസനിധി വകമാറ്റി ചെലവഴിച്ചെന്ന കേസിലെ ഇന്നത്തെ വിധി മുഖ്യമന്ത്രിക്കും സംസ്ഥാന സര്‍ക്കാറിനും നിര്‍ണ്ണായകമാണ്. വിധി എതിരായാല്‍ എന്ത് സംഭവിക്കുമെന്നാണ് ഏല്ലവാരും ഉറ്റു നോക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും ഒന്നാം എല്‍ ഡി എഫ് സര്‍ക്കാരിലെ 18 മന്ത്രിമാരും പ്രതിസ്ഥാനത്തുള്ള കേസിന്റെ വിധി സംസ്ഥാന സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഏറെ നിര്‍ണായകമാണ്. ഉപലോകായുക്ത ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് കൂടി ഉള്‍പ്പെട്ട മൂന്നംഗ ബെഞ്ചാണ് വിധി പറയുക. ലോകായുക്തയുടെ രണ്ടംഗ ബെഞ്ച് കേസ് പരിഗണിച്ചപ്പോള്‍ ഭിന്നാഭിപ്രായമുണ്ടായതിനെ തുടര്‍ന്നാണ് കേസ് ഫുള്‍ ബെഞ്ചിന് വിട്ടത്. കേസില്‍ ഒരു വര്‍ഷം മുന്‍പ് വാദം പൂര്‍ത്തിയായിരുന്നു. വിധി വൈകുന്ന സാഹചര്യം ചൂണ്ടിക്കാട്ടി ഹര്‍ജിക്കാരനും കേരള സര്‍വകലാശാല മുന്‍ സിന്‍ഡിക്കേറ്റ് അംഗവുമായ ആര്‍ എസ് ശിവകുമാര്‍ ഹൈക്കോടതിയെ സമീപിച്ചതിന് ശേഷമാണ് നടപടികള്‍ക്ക് വേഗം കൂടിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലെ തുക വകമാറ്റി ചെലവഴിച്ചെന്നാണ് പ്രധാന ആക്ഷേപം. എന്‍ സി പി നേതാവ് അന്തരിച്ച ഉഴവൂര്‍ വിജയന്റെ കുടുംബത്തിന് നല്‍കിയ ധനസഹായമാണ് പരാതിക്ക് അടിസ്ഥാനമായ പ്രധാന ആക്ഷേപം. ഉഴവൂര്‍ വിജയന്റെ മക്കളുടെ വിദ്യാഭ്യാസ ചെലവുകള്‍ക്ക് 25 ലക്ഷം രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. ചെങ്ങന്നൂര്‍ മുന്‍ എം എല്‍ എ രാമചന്ദ്രന്‍ നായരുടെ കുടുംബത്തിന് നല്‍കിയ സഹായമാണ് രണ്ടാമത്തെ വിഷയം. രാമചന്ദ്രന്‍ നായരുടെ മകന് അസിസ്റ്റന്റ് എഞ്ചിനീയര്‍ ആയി ജോലിക്ക് പുറമെ എട്ടര ലക്ഷം രൂപയാണ് ദുരിതാശ്വാസ നിധിയില്‍നിന്ന് അനുവദിച്ചത്. ഇതിന് പുറമെ സി പി എം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പൈലറ്റ് വാഹനം അപകടത്തില്‍പെട്ട് മരിച്ച സിവില്‍ പോലീസ് ഓഫീസറുടെ ഭാര്യയ്ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തിനും മറ്റ് ആനുകൂല്യങ്ങള്‍ക്കും പുറമെ 20 ലക്ഷം രൂപ നല്‍കിയ സംഭവവും പരാതിക്കാരന്‍ ലോകായുക്തയ്ക്ക് മുന്‍പാകെ ചൂണ്ടിക്കാട്ടിയിരുന്നു.
ദുരിതാശ്വാസ നിധി ക്രമക്കേടില്‍ വിധി സര്‍ക്കാരിന് എതിരായാല്‍ വലിയ തിരിച്ചടിയാകുമെന്നാണ് നിയമ വിദഗ്ദരുടെ നിലപാട്. ലോകായുക്തയുടെ 14-ാം വകുപ്പാണ് സര്‍ക്കാരിന് വെല്ലുവിളിയാകുന്നത്. അഴിമതി തെളിഞ്ഞാല്‍ പൊതുസേവകര്‍ സ്ഥാനം ഒഴിയണമെന്ന് പ്രഖ്യാപിക്കാന്‍ ലോകായുക്തയ്ക്ക് അധികാരം നല്‍കുന്നതാണ് 14-ാം വകുപ്പ്. ഈ വകുപ്പ് പ്രകാരമുള്ള ലോകായുക്ത വിധിയായിരുന്നു ഒന്നാം പിണറായി സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ ടി ജലീലിന് പുറത്തേയ്ക്കുള്ള വഴി തുറന്നത്.
കെ ടി ജലീലിന് രാജിവയ്ക്കാന്‍ വഴിവച്ച ലോകായുക്ത വിധിയാണ് നിയമത്തെ ഭേദഗതി ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിന് തുടക്കമായത്. നിയമ ഭേദഗതി പ്രകാരമുള്ള ഓര്‍ഡിനന്‍സിന് പകരമുള്ള ബില്‍ നിയമസഭ പാസാക്കുകയും ചെയ്തു. എന്നാല്‍ ബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതിനെ തുടര്‍ന്ന്  പാതി വഴിയിലാണ് ദേദഗതി. 
ഒന്നാം പിണറായി സര്‍ക്കാറില്‍ മന്ത്രിമാരായിരുന്ന വിഎസ് സുനില്‍ കുമാര്‍, ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും ഒഴിവാക്കിയായിരുന്നു ഹര്‍ജി സമപ്പിച്ചിരുന്നത്. തുക അനുവദിച്ചുകൊണ്ട് തീരുമാനം എടുത്ത മന്ത്രിസഭാ യോഗത്തില്‍ പങ്കെടുക്കാതിരുന്നതാണ് വി എസ് സുനില്‍ കുമാര്‍ പരാതിയില്‍ നിന്ന് പുറത്ത് പോയത്. അക്കാലത്തു മന്ത്രിമാരല്ലായിരുന്നതിനാല്‍ ഇ പി ജയരാജനെയും എ കെ ശശീന്ദ്രനെയും ഒഴിവാക്കുകയായിരുന്നു.

 

Latest News