കോഴിക്കോട്- കരിപ്പൂർ വിമാനതാവളത്തിലേക്ക് ഹജ് സർവീസ് മാറ്റാനാവശ്യമായ മുന്നൊരുക്കം നടത്താൻ സൗദി എയർലൈൻസ് അധികൃതർ നിർദ്ദേശം നൽകി. നെടുമ്പാശേരിയിൽ സർവീസ് തടസപെടാൻ സാധ്യതയുള്ളതിനാലാണ് സർവീസ് കരിപ്പൂരിലേക്ക് മാറ്റാൻ നടപടി സ്വീകരിക്കുന്നത്. കനത്ത മഴയെ തുടർന്ന് ഹജ് സർവീസ് തടസപ്പെടാൻ സാധ്യതയുണ്ടെന്ന് കണക്കിലെടുത്താണ് തീരുമാനം. തിയതി ഉടൻ പ്രഖ്യാപിക്കും. അടുത്ത ദിവസം തന്നെ കരിപ്പൂരിൽനിന്ന് ജിദ്ദയിലേക്കുള്ള ഹജ് സർവീസ് ആരംഭിക്കുമെന്നാണ് സൂചന. നാളെ ഇടുക്കിയിൽനിന്ന് കൂടുതൽ വെള്ളം ഒഴുക്കിവിടുന്നതോടെ കൊച്ചി വിമാനതാവളത്തിൽ വിമാനസർവീസ് തടസപെടും. ഇത് ഹജ് യാത്രക്ക് പ്രതിസന്ധി സൃഷ്ടിക്കുമെന്നാണ് കണക്കാക്കുന്നത്. ഇതു കണക്കിലെടുത്താണ് ഇക്കാര്യത്തിൽ മുൻകൂട്ടി നടപടി സ്വീകരിക്കാൻ സൗദിയ അധികൃതർ നിർദ്ദേശം നൽകിയത്.
കരിപ്പൂരിൽ മുഴുവൻ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കരിപ്പൂർ എയർപോർട്ട് ഡയറക്ടർ വ്യക്തമാക്കി. ഹജ് ക്യാമ്പും അനുബന്ധ സൗകര്യങ്ങളുമുണ്ടെന്നും ഏത് സഹചര്യവും നേരിടാൻ തയ്യാറാണെന്നും ഡയറക്ടർ വ്യക്തമാക്കി.