Sorry, you need to enable JavaScript to visit this website.

അധ്യാപികയായ യുവതിയുടെയും മകളുടെയും മരണം; സുഹൃത്തായ അധ്യാപകൻ അറസ്റ്റിൽ

കാസർകോട് - കാസർകോട് ജില്ലയിലെ അരമങ്ങാനത്തെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ യുവതിയുടേയും അഞ്ചര വയസ്സുള്ള മകളുടേയും മരണത്തിൽ സുഹൃത്തായ സ്വകാര്യ സ്‌കൂൾ അധ്യാപകൻ അറസ്റ്റിൽ. ബാര എരോൽ സ്വദേശി സഫ്‌വാനാ(29)ണ് അറസ്റ്റിലായത്. ആത്മഹത്യാ പ്രേരണാ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനും ഇയാൾക്കെതിരെ കേസെടുത്തതായി മേൽപ്പറമ്പ് പോലീസ് പറഞ്ഞു. 
 അധ്യാപികയായ റുബീനയെയും മകൾ ഹനാന മറിയത്തേയും കഴിഞ്ഞ സെപ്തംബർ 15ന് കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഇരുവരെയും അരമങ്ങാനത്തെ വീട്ടിൽ നിന്നും പുലർച്ചെ മുതൽ കാണാതായതിനെ തുടർന്ന് യുവതിയുടെ പിതാവ് അബ്ദുറഹ്മാൻ പോലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് യുവതിയുടെയും മകളുടെയും മൃതദേഹം തൊട്ടടുത്ത കിണറ്റിൽ കണ്ടെത്തിയത്. 
 മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ഭർത്താവ് പോലീസിൽ നൽകിയ പരാതിയുടെയും ബന്ധുക്കളുടെ മൊഴികളുടെയും അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ യുവതി ഒമ്പത് വർഷത്തോളമായി സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട ഒരു അധ്യാപകനുമായി പ്രണയത്തിലാണെന്ന് കണ്ടെത്തിയിരുന്നു. ഈ യുവാവ് വേറൊരു സ്ത്രീയെ കല്യാണം കഴിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് ഇരുവരും തമ്മിൽ വഴക്കുണ്ടായിരുന്നു. തുടർന്ന് ഈ അധ്യാപകൻ  യുവതിയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചുവെന്നാണ് ബന്ധുക്കളുടെ മൊഴിലും പരാതിയിലുമുള്ളതെന്ന് പോലീസ് പറഞ്ഞു.
 യുവതിയുടെയും അധ്യാപകന്റെയും മൊബൈൽ ഫോണുകൾ പരിശോധിച്ചപ്പോൾ ഇവർ തമ്മിൽ ധാരാളം ചാറ്റിങ്ങുകൾ നടത്തിയതായും തെളിഞ്ഞു. എന്നാൽ, അധ്യാപകൻ ഈ തെളിവുകൾ നശിപ്പിച്ചതായും പോലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനു ശേഷം അധ്യാപകനെ ആത്മഹത്യാ പ്രേരണാ കുറ്റത്തിനും തെളിവുകൾ നശിപ്പിച്ചതിനുമുള്ള വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതിയെ ഹൊസ്ദുർഗ് കോടതി റിമാൻഡ് ചെയ്തു.

Latest News